ഇടുക്കി: പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ പതിനഞ്ചുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിലായി. മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരാണ് പിടിയിലായത്. ഇവർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. രാജകുമാരിയിലും പൂപ്പാറയിലും വച്ച് ഇവർ പീഡിപ്പിച്ചെന്ന് കൗൺസിലിംഗിൽ പെൺകുട്ടി അറിയിച്ചിരുന്നു. നേരത്തേ, തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ രണ്ട് പൂപ്പാറ സ്വദേശികളെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മേയ് 30ന് പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും മറ്റൊരു കൂട്ടുകാരനും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇരുവരും പശ്ചിമബംഗാൾ സ്വദേശികളാണ്.
മേയ് 29ന് വൈകിട്ട് നാലരയോടെ പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ തേയില തോട്ടത്തിലായിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ പെൺകുട്ടിയും സുഹൃത്തും ഓട്ടോയിലാണ് ഇവിടേക്ക് വന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് സുഹൃത്ത് മദ്യം വാങ്ങിയിരുന്നു.
തേയിലത്തോട്ടത്തിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കവേയാണ് പ്രതികൾ ഇവിടേക്ക് വന്നത്. സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
Discussion about this post