തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിലൊന്ന് തുറന്നു. 4 ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. രണ്ട്, മൂന്ന്,നാല് ഷട്ടറുകള്‍ ആകെ 110 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
അതേസമയം, ഇടുക്കി കല്ലാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ തുറക്കും. നാളെ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിലാവും തുറക്കുക. അറ്റകുറ്റപണികൾക്കായാണ് ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്.
ഭൂതത്താന്‍ കെട്ട് ഡാമിന്‍റെ ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു. ഡാമിന്‍റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഷട്ടറുകള്‍ തുറന്നത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി, കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ണതോതിലാണ്. ജില്ല താലൂക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യം, അഗ്‌നിരക്ഷസേന, പൊലീസ്, തീരദേശ പൊലീസ് , ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
Discussion about this post