കോട്ടയം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു. തൃക്കാക്കര എ സി പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്. പൊലീസ് എത്തിയപ്പോള്‍ പി സി ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു. തിരുവനന്തപുരത്തേക്ക് പോയെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും തലസ്ഥാനത്തും ഇല്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പി സി ജോര്‍ജിനുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
ഒളിവില്‍ പോയെന്നാണ് പോലീസ് അനുമാനം. പി സിയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
വെണ്ണല മത വിദ്വേഷ പ്രസംഗ കേസിലാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പി സി ജോര്‍ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും സാമുദായിക ഐക്യംതര്‍ക്കാനും കാരണമാകും. 153എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തി. ജോര്‍ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഈ അപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാം. മതത്തിനുള്ളില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ താന്‍ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ പ്രസംഗം വിശദമായി പരിശോധിച്ച കോടതി ഈ വാദം തള്ളുകയായിരുന്നു. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എല്‍ ഡി എഫിന് ചില രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും അത് നടപ്പാക്കാനായാണ് കേസെടുത്തതെന്നുമായിരുന്നു പി സി ജോര്‍ജിന്‍റെ മറ്റൊരു വാദം.
പി സി ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ വരെ പി സി ജോര്‍ജ് വെല്ലുവിളിക്കുകയാണ്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികളും പോലീസ് നടത്തുന്നുണ്ട്
Discussion about this post