പയ്യോളി: നഗരസഭാധ്യക്ഷൻ്റെ അവഗണനയിലും താൻപോരിമയിലും പ്രതിഷേധിച്ച് സ്ഥിരം സമിതി അധ്യക്ഷൻ രാജിയിലേക്ക്. പാർട്ടി ഘടകങ്ങൾക്ക് കത്ത് നൽകിയ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എം റിയാസ് ആണ് മുസ്ലീം ലീഗ് മുൻസിപ്പൽ, നിയോജക മണ്ഡലം, ജില്ലാ ഘടകങ്ങൾക്ക് സ്ഥിരം സമിതി അധ്യക്ഷ പദവി ഒഴിയുന്നതിന് താത്പര്യം പ്രകടിപ്പിച്ച് കത്ത് നൽകിയത്.
നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാനെതിരെ പയ്യോളിയിലെ മുസ്ലീം ലീഗിൽ ഏറെക്കാലമായി അമർഷം പുകയുകയാണ്. ഇതിൻ്റെ ബഹിർ സ്ഫുരണമായാണ് രാജിയെ കാണുന്നത്. സ്ഥിരം സമിതി അധ്യക്ഷൻ പ്രതിനിധീകരിക്കുന്ന വാർഡിനോട് സ്ഥിരമായുള്ള അവഗണനയും സ്ഥിരം സമിതി പ്രവർത്തനങ്ങളിൽ കടന്നു കയറുകയും പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്യുകയുമാണ് നഗരസഭാധ്യക്ഷനെന്നാണ് ആരോപണം.
കൂടിയാലോചനകളില്ലാതെയാണ് പല പ്രവർത്തനങ്ങളും നടത്തുന്നതെന്നും നഗരസഭാധ്യക്ഷനെതിരെ ആരോപണമുണ്ട്. വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നഗരസഭ പരിധിയിൽ നിന്നും വിരമിക്കുന്ന ഇംപ്ലിമെൻ്റ് ഓഫീസറായ അധ്യാപകനടക്കം മുഴുവൻ അധ്യാപകർക്കും യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
എന്നാൽ, വിദ്യാഭ്യാസ സ്ഥിരം സമിതിയെയോ, സമിതി അധ്യക്ഷനെയോ അറിയിക്കാതെ ചെയർമാൻ തന്നിഷ്ടം കാണിച്ച് ഇംപ്ലിമെൻ്റ് ഓഫീസറായ അധ്യാപകന് വീണ്ടും യാത്രയയപ്പ് നൽകിയത്രെ. രാജിക്കുള്ള ഏറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും, ഇതാണ് സ്ഥിരം സമിതി അധ്യക്ഷനെ പ്രകോപിപ്പിച്ച് രാജിയിലേക്ക് എത്തിച്ചതത്രെ.
അതേസമയം, നഗരസഭാധ്യക്ഷൻ്റെ നടപടികളിൽ മുസ്ലീം ലീഗിലേയും യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ കോൺഗ്രസിലെ നഗര സഭാംഗങ്ങൾക്കും പ്രതിഷേധമുണ്ട്.
നഗരസഭ സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ ലീഗ് അംഗങ്ങളായ മറ്റ് സ്ഥിരം സമിതി അധ്യക്ഷരും പങ്കെടുക്കാറില്ലെന്നാണ് അറിയുന്നത്. ഇത് പ്രതിഷേധത്തിൻ്റെ ഭാഗമായി തന്നെയാണത്രെ. നേരത്തേ, നരസഭാ ടൗൺ വാർഡ് അംഗം സി പി ഫാത്തിമയെ ഒതുക്കിയത് ഏറെ ചർച്ചയായിരുന്നു. ടൗൺ വാർഡ് പരിധിയിൽ നടക്കുന്ന പല പരിപാടികളിൽ നിന്നും അംഗത്തെ തഴഞ്ഞിരുന്നു. സി പി ഫാത്തിമയ്ക്ക് വേദിയിൽ ഉചിതമായ പദവി നൽകേണ്ടി വരും എന്നത് കൊണ്ട് മാത്രം ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കേണ്ടിയിരുന്ന പരിപാടി അവസാനഘട്ടത്തിൽ സർഗാലയ കരകൗശല ഗ്രാമത്തിലേക്ക് മാറ്റിയ സംഭവവും ഉണ്ട്.
Discussion about this post