പയ്യോളി: പാതയോരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി. കടുത്ത പുകയാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. പൊതു ഇടങ്ങളിലോ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോ മാലിന്യം കത്തിക്കരുതെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന നഗരസഭ ഓഫീസിൻ്റെ തൊട്ടടുത്താണ് ഇന്ന് തീയിട്ടത്.

ശുചിത്വ തൊഴിലാളികൾ, രാവിലെ പാതയോരം വൃത്തിയാക്കിയെടുക്കുന്ന മാലിന്യം പാതയോരത്തു തന്നെ കൂട്ടിയിട്ടു കത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ, പാതയോരങ്ങളിലോ പൊതുഇടങ്ങളിലോ മാലിന്യം കത്തിക്കരുതെന്ന ഹൈക്കോടതി വിധിയെ ധിക്കരിച്ചാണ് ഇവർ കത്തിക്കുന്നത് തുടരുന്നത്.

‘ഒരില ഒരു തുള്ളി ഒരിടം’ ക്ലീൻ പയ്യോളി പദ്ധതിയിൽ നഗരസഭ വിവിധ പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കുമ്പോഴാണ്, പദ്ധതിയെ തുരങ്കം വെയ്ക്കുന്ന രീതിയിൽ നഗരസഭ ശുചിത്വ തൊഴിലാളികളുടെ പ്രവർത്തനം.

കഴിഞ്ഞയാഴ്ചയും, നഗരസഭാ ഓഫീസിന് വടക്കുഭാഗത്തെ കെട്ടിടത്തിന് താഴെ സൂക്ഷിച്ച മാലിന്യത്തിന് തീയിട്ടിരുന്നു. ഞായറാഴ്ചയായതിനാൽ അധികമാരെയും ബാധിച്ചിരുന്നില്ല.

Discussion about this post