തിക്കോടി: പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനം ഒലിച്ച് തീരുകയാണ്. ഒപ്പം പൗരാണിക ശേഷിപ്പുകളുടെ നാശവും. ദേശീയപാതാ വികസനത്തിൻ്റെ മറവിൽ ഇവിടുത്തെ ചുറ്റുമതിൽ പൊളിച്ച് മാറ്റിയതോടെയാണ് മൈതാനത്തിൻ്റെ നാശവും തുടങ്ങിയത്. വിഷയം അതീവ ഗൗരവത്തോടെ ‘പയ്യോളി വാർത്തകളും’ മറ്റ് വാർത്താ മാധ്യമങ്ങളും പ്രസിദ്ധീകരിച്ച് അധികൃത ശ്രദ്ധയിൽ എത്തിച്ചുവെങ്കിലും യാതൊരു നടപടിയും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നതാണ് ഖേദകരം.
പെരുമാൾപുരം ശിവക്ഷേത്ര സമിതിയും സ്കൂളും തമ്മിൽ അവകാശവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തർക്കത്തിലും കേസിലുമാണ് ഈ സ്ഥലം. എങ്കിലും, പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മൂവായിരത്തോളം വിദ്യാർഥികൾ മൈതാനം ഉപയോഗിച്ചു വരികയാണ്. കളിക്കും, ഡ്രൈവിങ്ങ് പഠനത്തിനും, പ്രഭാത – സായാഹ്ന നടത്തത്തിനുമായി ആയിരങ്ങളാണ് മൈതാനമുപയോഗിക്കുന്നത്.
ഏകദേശം, മൈതാനത്തിൻ്റെ പകുതിയോളം ഭാഗത്തെ മണ്ണ് ഒലിച്ച് റോഡിലെത്തിയിട്ടുണ്ട്. ഇതിനിടയിൽ പൗരാണികമായ ശേഷിപ്പുകളും ഒലിച്ചുപോകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. നിലവിൽ മൈതാനത്തിൻ്റെ പകുതിയിലുള്ള പുരാതനമായ തറയുടെ ഭാഗം മണ്ണൊലിച്ച് പുറത്തേക്ക് വന്നിട്ടുണ്ട്. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.
നേരത്തേ, കേസ് സജീവമായി മുന്നോട്ടു പോവുന്ന സമയത്ത് പല തവണ ആർക്കിയോളജിക്കൽ വകുപ്പിൻ്റെ നേതൃത്വത്തിൽ ഖനനം നടന്നിട്ടുണ്ട്. ചരിത്ര ശേഷിപ്പുകൾ ശേഖരിച്ചിട്ടുമുണ്ട്.
മണ്ണൊലിച്ച് ദേശീയ പാതയോരത്തേക്കാണ് ഒഴുകിയെത്തുന്നത്. ഇത് മറ്റൊരു അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആരോപണം. ദേശീയപാതാ വികസനത്തിൻ്റെ മറവിൽ മണൽ കടത്തുന്നവർക്ക് ചാകരയാവും. അതേസമയം മതിൽ പൊളിച്ചു വിൽക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
ഇതിനിടെ മണ്ണൊലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില അധ്യാപകരടക്കമുള്ള നാട്ടുകാർ ചാക്കിൽ മണൽനിറച്ചും മരക്കഷ്ണങ്ങൾ കൊണ്ടിട്ടും താത്കാലികമായി ഒഴുക്ക് തടഞ്ഞെങ്കിലും ഫലപ്രദമായില്ല. മൈതാനത്തിന് പടിഞ്ഞാറ് ഭാഗത്ത് പകുതിയോളം ഭാഗത്ത് മണ്ണൊലിച്ച് നിരവധി വിള്ളലുകൾ രൂപപ്പെട്ടിരിക്കുകയാണ്. മണ്ണൊലിപ്പ് രൂക്ഷമായി തുടരുമ്പോഴും അധികൃതരിൽ നിന്ന് യാതൊരു നടപടിയുമില്ലാത്തത് നാട്ടുകാരെ അമ്പരപ്പിക്കുകയാണ്.
Discussion about this post