
പയ്യോളി: ലോകമറിയുന്ന വനിതാ അത്ലറ്റായി മാറുകയും, ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമായി നിറയുകയും ചെയ്ത പി ടി ഉഷ രാജ്യസഭയിലേക്കെത്തുമ്പോൾ പയ്യോളിയെന്ന കൊച്ചു നഗരവും ആഹ്ളാദത്തിലും അഭിമാന നിറവിലുമാണ്. ഒരു കാലത്ത് രാജ്യത്തിന് വേണ്ടി ഓടി മെഡൽ നേടിയ ഒളിമ്പ്യൻ ഇനി രാജ്യത്തിൻ്റെ ഭരണചക്രം തിരിക്കുന്ന പരമോന്നത പ്രതിനിധി സഭയിലെത്തുകയാണ്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗാവസ്കർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരുടെ അതികായരുടെ പിൻഗാമിയായാണ് പിടി ഉഷയും രാജ്യസഭയിലെത്തുന്നത്. ഉഷയുടെ സ്ഥാനലബ്ധി കായിക രംഗത്തിന് ഏറെ നേട്ടമാവും.

“ശ്രദ്ധേയയായ പി ടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്‌പോർട്‌സിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നുവെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ നയിക്കുന്ന അവരുടെ പ്രവർത്തനവും ഒരുപോലെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ചത്.

ഇന്ത്യക്കകത്തും പുറത്തും നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ ഉഷ 2000 ലാണ് തൻ്റെ കായിക ജീവിതത്തിൽ നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോക അത്‌ലറ്റിക്‌സിലെ മികച്ച 10 താരങ്ങളിലൊരാളാകുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി ഇന്നും ഉഷയ്ക്ക് മാത്രം സ്വന്തമാണ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്

നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 1984 ല്‍ പത്മശ്രീയും അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ഭാവിയിലെ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സ് എന്ന സ്ഥാപനത്തിലൂടെ കഠിന പരിശ്രമത്തിലായിരുന്നു പിടി ഉഷ. 58-ാം വയസിലും ഇന്ത്യയിലെ കായിക താരങ്ങള്‍ക്കുവേണ്ടി നിര്‍ത്താതെ ഓടുകയാണ് പിടി ഉഷ. ഈ ഓട്ടം ഇനിയും ഏറെ നാള്‍ തുടരുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ അഭിമാന താരമാണ് പിടി ഉഷ. കോഴിക്കോട് ജില്ലയിലെ പയ്യോളിയെന്ന ഗ്രാമത്തില്‍ വസ്ത്ര കച്ചവടക്കാരനായ പൈതലിന്റെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ രണ്ടാമതായാണ് പിടി ഉഷയുടെ ജനനം. തൃക്കോട്ടൂര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉഷ ചെറുപ്പം മുതല്‍ക്കെ തന്നെ തന്റെ ഉള്ളിലെ അത്‌ലറ്റിനെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂരിലെ കായിക സ്‌കൂളായ ജിവി രാജ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ ചേര്‍ന്ന ഉഷ തന്റെ കായിക കരുത്തിനെ വളര്‍ത്തി. ഉഷയുടെ ഉള്ളിലെ അത്‌ലറ്റിനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ പരിശീലകന്‍ ഒ എം നമ്പ്യാരാണ് ഉഷയുടെ കായിക ജീവിതത്തിന് കരുത്തുറ്റ പിന്തുണ നല്‍കിയത്.

1977ലാണ് ഉഷയെ കായിക കേരളം തിരിച്ചറിഞ്ഞത്. ആ വര്‍ഷം കോട്ടയത്ത് നടന്ന കായിക മേളയില്‍ 100 മീറ്റര്‍ 13 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കി ഉഷ ദേശീയ റെക്കോഡിട്ടു. 13.1 എന്ന റെക്കോഡ് തിരുത്തിയ ഉഷ 1978ലെ ദേശീയ അത്‌ലറ്റിക് മീറ്റിലും മികവുകാട്ടി. ഓട്ടത്തിലും ഹൈജംപിലുമായി നാല് സ്വര്‍ണ്ണമാണ് ഉഷ സ്വന്തമാക്കിയത്. ഹൈജംപില്‍ 1.35 മീറ്റര്‍ ചാടിയായിരുന്നു ഉഷയുടെ സുവര്‍ണ്ണ നേട്ടം.1979ലെ ദേശീയ സ്‌കൂള്‍ കായികമേളയില്‍ നാല് സ്വര്‍ണ്ണമാണ് ഉഷ നേടിയത്. ഇതില്‍ രണ്ട് ദേശീയ റെക്കോഡ് കുറിക്കാനും ഉഷയ്ക്കായി. 100 മീറ്റര്‍ 12.8 സെക്കന്റില്‍ ഓടിയെത്തിയും 200 മീറ്റര്‍ 25.9 സെക്കന്റില്‍ ഫിനിഷ് ചെയ്തുമാണ് ഉഷ പുതിയ ദേശീയ റെക്കോഡ് കുറിച്ചത്. ഇതേ വര്‍ഷം ഹൈദരാബാദില്‍ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഉഷ 80 മീറ്റര്‍ ഹര്‍ഡില്‍സ് 13.5 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കി റെക്കോഡിട്ടു.
200 മീറ്റര്‍ 26 സെക്കന്റ്‌കൊണ്ട് പൂര്‍ത്തിയാക്കി മഹാരാഷ്ട്രയുടെ മെര്‍ട്ടിന്‍ ഫെര്‍ണാണ്ടസിന്റെ (26.4) റെക്കോഡ് തിരുത്താനും ഉഷയ്ക്കായി. 1981ലെ അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ 12.3 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കി തന്റെ തന്നെ റെക്കോഡ് തിരുത്താനും ഉഷയ്ക്ക് സാധിച്ചു. സ്‌കൂള്‍ തലങ്ങളിലെ മിന്നും പ്രകടനങ്ങള്‍ക്കൊണ്ട് ചെറുപ്രായത്തില്‍ത്തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന അത്‌ലറ്റായി ഉഷ വളര്‍ന്നു.1980ല്‍ കറാച്ചി ഗെയിംസില്‍ പങ്കെടുത്ത് നാല് സ്വര്‍ണ്ണം നേടി ഉഷയെ 1980ലെ മോസ്‌കോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തി.

അന്ന് 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഉഷ ഒളിംപിക്‌സ് ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. എന്നാല്‍ വന്‍ ശക്തികള്‍ ഏറ്റുമുട്ടുന്ന ഒളിംപിക്‌സ് ട്രാക്കില്‍ 16കാരി കാര്യമായൊന്നും ചെയ്യാതെ മടങ്ങി.1984ല്‍ ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അവസാന റൗണ്ടിലേക്കെത്താന്‍ ഉഷയ്ക്കായി. എന്നാല്‍ നാലാം സ്ഥാനംകൊണ്ട് ഉഷയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. 55.42 സെക്കന്റുകൊണ്ടാണ് ഉഷ മത്സരം പൂര്‍ത്തിയാക്കിയത്. നേരിയ വ്യത്യാസത്തില്‍ ഉഷയ്ക്ക് വെങ്കലം നഷ്ടമായത് ഇന്ത്യന്‍ അത്‌ലറ്റിക് ചരിത്രത്തിലെ കണ്ണീര്‍ ഓര്‍മയാണ്.



































Discussion about this post