തിരുവനന്തപുരം: ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്. പരീക്ഷ എഴുതുന്നതിന് മുൻപേ വിദ്യാർത്ഥികൾക്ക് വാട്ട്സ്ആപ്പിലൂടെ ചോദ്യപേപ്പർ ലഭിക്കുകയായിരുന്നു. സ്കൂളിലെ നിരവധി കുട്ടികൾക്കാണ് വാട്സ്ആപ്പ് അക്കൗണ്ട് വഴിയാണ് ചോദ്യപേപ്പർ ലഭിച്ചിട്ടുള്ളത്.
രാവിലെ 9:30ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറുകൾ രാവിലെ 7:00 മണി മുതൽ തന്നെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അച്ചടിച്ച ചോദ്യപേപ്പറിന്റെ ചിത്രം മൊബൈലിൽ പകർത്തിയ നിലയിലാണ് ഉള്ളത്. ഈ ചിത്രങ്ങളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഒരാഴ്ച മുൻപാണ് സീൽ ചെയ്ത കവറിൽ ചോദ്യപേപ്പറുകൾ സ്കൂളിലേക്ക് എത്തിച്ചത്. ഇവ സ്കൂൾ ലോക്കറുകളിലാണ് സൂക്ഷിക്കുക. ഇതിനിടയിൽ ചോദ്യപേപ്പറുകൾ ഗൗരവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നത്.
Discussion about this post