പയ്യോളി: ഇരുഭാഗത്തും മണ്ണിട്ട് ഉയർത്തിയിരിക്കുന്നു, നീളത്തിലും വീതിയിലും കിടങ്ങുകൾ, ഒന്നു മാറി നിൽക്കാൻ സ്ഥലമില്ല, മഴ പെയ്താൽ പുഴയാകും, ചെളി പരന്നൊഴുകും… ഇതൊക്കെയാണ് ഇപ്പോഴത്തെ ദേശീയപാത. അശാസ്ത്രീയവും സുരക്ഷാ മാനദണ്ഡങ്ങൾക്ക് യാതൊരു വിലയും കൽപിക്കാത്തതുമായ നിർമാണ പ്രവൃത്തികൾ ജനത്തിന് ദുരിതമാവുകയാണ്. ദേശീയപാത അപകടക്കെണിയുമൊരുക്കി കാത്തിരിക്കുകയാണ്.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവൃത്തികൾ വളരെ വേഗത്തിൽ മുന്നോട്ട് പോയതായിരുന്നു. ചക്ര വാതച്ചുഴികളുടെ ഭാഗമായെത്തിയ അപ്രതീക്ഷിത മഴ പ്രവൃത്തികളുടെ താളം തെറ്റിച്ചു. നിലവിലെ ദേശീയ പാതയ്ക്ക് ഇരു വശവും അര മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലാണ് പലയിടത്തും മണ്ണ് നിക്ഷേപിച്ചിട്ടുള്ളത്. ഇരുവശവും ഉയർത്തി മണ്ണിട്ടതോടെ റോഡിൻ്റെ വീതി കുറഞ്ഞു.

രണ്ട് വാഹനങ്ങൾക്ക് ഒരുമിച്ച് പോകാനുള്ള സൗകര്യം നഷ്ടപ്പെട്ടു. നേരത്തേ ഉണ്ടായിരുന്നത് പോലെ വശങ്ങളിലേക്കിറക്കി പോകാനും കഴിയാതായി. വാഹന യാത്രയും കാൽനടയാത്രയും ദുരിതമായി. ഇതിനിടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ അപകട ഭീഷണിയുയർത്തുകയാണ്. വശങ്ങളിലേക്കിറക്കി സൗകര്യം ചെയ്തു കൊടുക്കാനുള്ള സ്ഥലമില്ലാത്തിടത്ത് മറ്റു വാഹനങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും.

മഴ പെയ്ത് തുടങ്ങിയതോടെ റോഡ് പുഴയായി മാറുകയും ചെയ്തു. ഇരുഭാഗത്തുമുള്ള മണ്ണ് കുത്തിയൊലിച്ച് റോഡ് ചെളിക്കുളമായി, പോരാ, പുഴയായി മാറി. ചെളിയിൽ തെന്നിയുള്ള അപകടങ്ങൾ പതിവാകുന്നു. ഇരുചക്രവാഹനങ്ങൾ തുടങ്ങിയുള്ള ചെറുവാഹനങ്ങൾ അപകട ഭീഷണിയിലാണ്. ഇതൊന്നും ശ്രദ്ധിക്കാതെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ചെറുവാഹനങ്ങളിലുള്ളവരെയും കാൽനടയാത്രികരേയും ചെളിയഭിഷേകം ചെയ്താണ് കടന്നു പോകുന്നത്.

പാതയോരത്ത് നിരവധിയിടങ്ങളിൽ വലുതും ആഴത്തിലുള്ളതുമായ കുഴികളെടുത്ത് വെച്ചിട്ടുണ്ട്. ഇതിലൊക്കെ കോൺക്രീറ്റിന് വേണ്ടി കുത്തി നിർത്തിയ കമ്പികളുമുണ്ട്. വാഹനമോടിക്കുന്നവരുടെ കണ്ണൊന്നു തെറ്റിയാൽ കുഴിയിലേക്ക് പതിക്കുമെന്നുറപ്പ്. കുഴിയിൽ വീഴുന്നവർ കമ്പിയിൽ കോർത്തു പോകും. ദുരന്തമായി മാറും.

ദേശീയ പാതയിൽ നിന്നും ഉൾനാടുകളിലേക്കുള്ള പല റോഡുകളും മുറിച്ച് വലിയ കുഴികളെടുത്ത് വെച്ചിരിക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകളോ മറ്റോ ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടില്ല. രാവിലെ ജോലിക്ക് പോകുന്നൊരാൾ രാത്രിയെത്തുമ്പോൾ കുഴിയിൽ വീണ് അപകടത്തിനിടയാക്കുന്ന അവസ്ഥയാണ്.

യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ, പ്രാദേശികമായി ഉണ്ടാകാവുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യാതെയുമാണ് പാതാ വികസനവുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നത്.

അതേ സമയം, കഴിഞ്ഞ ദിവസം ഇരിങ്ങൽ അയ്യപ്പക്ഷേത്രത്തിന് സമീപത്തായി ഡ്രെയിനേജിന് മുകളിലായി വിരിച്ചത്, വിള്ളലുകൾ വീണ് തകർന്ന സ്ലാബുകളാണ് എന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. മറുപടി പറയാൻ നിൽക്കാതെ, സ്ലാബിന് മുകളിൽ മണ്ണ് വിതറി ജോലിക്കാർ സ്ഥലം വിടുകയായിരുന്നു.

ഉത്തരവാദപ്പെട്ടവർ കണ്ണടയ്ക്കുകയോ, കാണാതിരിക്കുകയോ ചെയ്യുമ്പോഴാണ്, സംരക്ഷിക്കപ്പെടേണ്ട പൗരന്മാർ ദുരിതമനുഭവിക്കേണ്ടി വരുന്നത്. വലിയൊരു ദുരന്തം സംഭവിക്കുന്നത് വരെ കാത്തിരിക്കാതെ, ജനമനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും ഉടൻ പരിഹാരമുണ്ടാകണം.

Discussion about this post