ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഹാജരായി. ഡൽഹി പൊലീസ് എ ഐ സി സി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എ ഐ സി സി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും പൊലീസ് വിലക്ക് ലംഘിച്ച് നൂറു കണക്കിന് പ്രവർത്തകർക്കൊപ്പമാണ് രാഹുൽ ഇഡി ഓഫീസിലെത്തിയത്.
പ്രവർത്തകർ ബാരിക്കോഡുകൾക്ക് മുകളിൽ കയറി നിന്നും റോഡിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രാഹുലിന് മാത്രമായിരുന്നു പ്രവേശനം അതിനാൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകനെ പൊലീസ് തടഞ്ഞു. കൂടാതെ ഡൽഹി നഗരത്തിലും എ ഐ സി സി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു.

രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പൊലീസ് നടപടി. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ, രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ഡൽഹിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. തുഗ്ലക്ക് ലൈനിലെ വീടിന് സമീപത്തായാണ് ബോർഡുകൾ സ്ഥാപിച്ചത്. മോദിക്കും അമിത് ഷാക്കും മുന്നിൽ മുട്ടുമടക്കാൻ ഞാൻ സവർക്കർ അല്ല, രാഹുൽ ഗാന്ധിയാണ് എന്നിങ്ങനെയുള്ള വാചകങ്ങളുമായാണ് പോസ്റ്ററുകൾ.
Discussion about this post