കൊയിലാണ്ടി: മുത്താമ്പിയില്‍ സി പി ഐ എം – കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. കോൺഗ്രസ് കൊടിമരം പിടിച്ചെടുത്ത് സി പി ഐ എം പതാകയുയർത്തി. വ്യാഴാഴ്ച രാത്രി പോലീസ് നോക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന ചായം തേച്ച് സി പി ഐ എം പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി രണ്ട് ദിവസം മുമ്പ് മുത്താമ്പിയിലെ കോണ്‍ഗ്രസ് കൊടിമരത്തില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. ഇത് കഴുകി വൃത്തിയാക്കുന്നതിനിടയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ബുധനാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പിയില്‍
ഹര്‍ത്താലും പ്രതിഷേധ പ്രകടനവും നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ സി പി ഐ എം നേതാക്കളും കോൺഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകീട്ട് സി പി ഐ എം മുത്താമ്പിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ഇതിന് ശേഷമാണ് ഏതാനും സി പി ഐ എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിന്റെ കൊടിമരത്തില്‍ ചുവന്ന ചായം തേച്ചു പാര്‍ട്ടി പതാക ഉയര്‍ത്തിയത്. പോലീസ് നോക്കി നില്‍ക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ചായം തേച്ചതും കൊടി ഉയര്‍ത്തിയതും. അതിക്രമം തടയുന്നതില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായും
സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് വി വി സുധാകരന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുത്താമ്പിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post