മുസ്ലീം ലീഗ് നഗരസഭാംഗം പത്ത് ലക്ഷം ആവശ്യപ്പെട്ടുവെന്ന് ആരോപണം: മുൻസിപ്പൽ നേതൃത്വത്തിനും നഗരസഭാംഗത്തിനുമെതിരെ രൂക്ഷ വിമർശനം, പോസ്റ്ററുകൾ പതിച്ച് മുസ്ലീം യൂത്ത് ലീഗ് – ലീഗ് പ്രവർത്തകർ | ലീഗ് ഓഫീസിലും ബിസ്മി നഗറിൽ കൊടിമരത്തിലും പോസ്റ്ററുകൾ പതിച്ചു, വാക്തർക്കം
പയ്യോളി: നേതൃത്വവും നഗരസഭാംഗവും പ്രവർത്തകരെ വഞ്ചിച്ചുവെന്നും മകനുമായുണ്ടായ അടിപിടി കേസ് പിൻവലിക്കുന്നതിന് പത്ത് ലക്ഷം രൂപ നഗരസഭാംഗം ആവശ്യപ്പെട്ടുവെന്നും ആരോപിച്ച് മുസ്ലീം ലീഗ് – യൂത്ത് ലീഗ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു പ്രതിക്ഷേധിച്ചു.
പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയും നഗരസഭാംഗമായ വി എം മുസ്തഫ ക്കെതിരെയും രൂക്ഷ വിമർശനമാണ് പോസ്റ്ററുകളിലുടനീളമുള്ളത്. മുസ്ലീം ലീഗ് മുൻസിപ്പൽ കമ്മിറ്റി ഓഫീസ് ചുവരിലും സൈൻ ബോർഡിലും പോസ്റ്ററുകൾ പതിച്ചു. പയ്യോളി ടൗണിലും പരിസരങ്ങളിലും ബിസ്മി നഗറിലും കാഞ്ഞിരമുള്ള പറമ്പിലും വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് നഗരസഭാംഗത്തിന്റെ മകനുമായുള്ള അടിപിടിയെ തുടർന്ന്, കാഞ്ഞിരമുള്ള പറമ്പിലെ യൂത്ത് ലീഗ് -ലീഗ് പ്രവർത്തകർക്കെതിരെ കൊടുത്ത പരാതി പിൻവലിക്കുമെന്ന് എഴുതി നൽകിയ ഉറപ്പ് ലംഘിക്കുകയും പണമാവശ്യപ്പെടുകയും ചെയ്തതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.
2021 ൽ നഗരസഭാംഗത്തിന്റെ മകനും കാഞ്ഞിരമുള്ള പറമ്പിലെ യൂത്ത് ലീഗ് പ്രവർത്തകനും തമ്മിലുണ്ടായ തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ഇതേ തുടർന്ന്, ഇരുവിഭാഗവും പരാതി നൽകാനായി പോയെങ്കിലും, ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ലീഗ് മുൻസിപ്പൽ കമ്മിറ്റി നേതൃത്വത്തിലുള്ള നേതാക്കളുടെ വാക്ക് ഉറപ്പായി സ്വീകരിച്ച് കാഞ്ഞിരമുള്ള പറമ്പിലെ പ്രവർത്തകർ പരാതിയിയിൽ സമ്മർദ്ദം ചെലുത്താതെ തിരിച്ചു പോന്നത്രെ. അതേസമയം, നഗരസഭാംഗത്തിന്റെ മകനെ അക്രമിച്ചുവെന്ന പരാതിയിൽ കാഞ്ഞിരമുള്ള പറമ്പിലെ ലീഗ് പ്രവർത്തകരായ മനാഫ്, അഫീഫ്, ആഷിഫ് എന്നിവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ലീഗ് പ്രവർത്തകർക്കെതിരെയുള്ള കേസ് നിലനിൽക്കെ, തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി, മുസ്തഫ, ലീഗ് പ്രവർത്തകരുടെ പേരിലുള്ള കേസ് പിൻവലിക്കുമെന്ന് ഉറപ്പ് എഴുതി നൽകി. ഇയാളുടെ മകൻ മുബീറിനെ ആക്രമിച്ചെന്നാരോപിച്ച് ലീഗ് പ്രവർത്തകരുടെ പേരിൽ നൽകിയ പരാതി തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പിൻവലിക്കുമെന്ന് സമ്മതിച്ചിരിക്കുന്നുവെന്നും ഇതിൽ നിന്ന് ഒരു കാരണവശാലും മാറില്ലെന്നുമാണ് മുസ്ലീം ലീഗ് ട്രഷറർ ഹുസൈൻ മൂരാട്, ഖാലിദ് എന്നിവരെ സാക്ഷികളാക്കി എഴുതി ഒപ്പിട്ട കരാറിലെ ഉറപ്പ്. ഈ ഉറപ്പ് ലംഘിക്കുക മാത്രമല്ല, പ്രശ്നപരിഹാരത്തിനായി പത്ത് ലക്ഷം രൂപ കൂടി നഗരസഭാംഗം ചർച്ചയിൽ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവത്രെ.
കേസ് പിൻവലിക്കുമെന്ന് ഉറപ്പിൽ എഴുതിനൽകിയ കരാർ
കേസിലുൾപ്പെട്ട പ്രവർത്തകരെ, മറുവിഭാഗത്തിനെതിരെ കേസ് കൊടുക്കാൻ സമ്മതിക്കാതെയും, നൽകിയ ഉറപ്പുകൾ നടപ്പിലാക്കാതെയും നേതൃത്വം വഞ്ചിക്കുകയും ചതിക്കുകയുമായിരുന്നുവെന്ന് യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി പി കെ സുഫാദ് ആരോപിച്ചു. പരാതി നൽകിയിടത്തു നിന്നും നേതാക്കളുടെ ഉറപ്പിനെ തുടർന്ന്, അത് ഒഴിവാക്കുകയുമായിരുന്നുവെന്നും നേരത്തേയുള്ള ഉറപ്പനുസരിച്ച് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും ഒരു രൂപ പോലും നഷ്ടപരിഹാരമായി കൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പി കെ സുഫാദ് , 28-ാം വാർഡ് ലീഗ് ജോ. സെക്രട്ടറി കെ പി നഹാസ്, ട്രഷറർ കെ പി ഫാജിസ് എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം പ്രവർത്തകരാണ് പോസ്റ്ററുകൾ പതിച്ച് പ്രതിഷേധത്തിനായി എത്തിയത്. ബിസ്മി നഗറിലെ ലീഗ് കൊടിമരത്തിലുള്ള പോസ്റ്റർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയ്യാറായില്ല. ഇത് തർക്കത്തിനിടയാക്കിയെങ്കിലും സംഘർഷത്തിലേക്ക് മാറിയില്ല. ഇതോടെ, മുൻസിപ്പൽ നേതൃത്വവുമായി കാഞ്ഞിരമുള്ള പറമ്പിലെ മുസ്ലീം ലീഗ് പ്രവർത്തകരുടെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സംഭവത്തിൽ തങ്ങൾ പറ്റിക്കപ്പെടുകയായിരുവെന്നും നീതി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Discussion about this post