തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേയും ഖരമാലിന്യം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായി സംസ്‌കരിക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളിലും തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളാണ് 93 നഗരസഭകളിൽ ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്ക് നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി ആദ്യ ഘട്ട ഗ്രാന്റുകൾ ലഭ്യമാക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന പദ്ധതികളുടെ അംഗീകാരത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രാദേശികമായ പ്രത്യേകതകൾക്ക് അനുയോജ്യമായ രീതിയിൽ വിവിധ ഖരമാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിനും നഗരസഭകൾക്ക് ഈ ഗ്രാന്റ് ഉപയോഗിക്കാം.

നഗരങ്ങളിലെ വീടുകൾ, സ്കൂളുകൾ, വാണിജ്യസ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയ എല്ലാ ഇടങ്ങളിലും ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ തോത് കണ്ടെത്തുന്നതിനുള്ള ജിഐഎസ് മാപ്പിങ്ങും വിവര ശേഖരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രസ്തുത പഠനം തലശ്ശേരി നഗരസഭയില്‍ വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിലാണ് ബാക്കിയുള്ള 92 നഗരസഭകളിലും നാല് മാസത്തിനകം പഠനം പൂർത്തീകരിക്കുവാൻ തീരുമാനിച്ചത്. അതത് നഗരസഭകളായിരിക്കും വിവര ശേഖരണം നടത്തുക. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് ജിഐഎസ് മാപ്പിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇത് വഴി ഓരോ നഗരസഭയിലും ഉല്പാദിപ്പിയ്ക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിനും സ്വഭാവത്തിനും സ്ഥലപരിമിതിക്കും അനുയോജ്യമായ തരത്തിൽ ഖരമാലിന്യ സംസ്കരണ യൂണിറ്റുകൾ ശാസ്ത്രീയമായി തയ്യാറാക്കാൻ സാധിക്കും.

പരമ്പരാഗതമായി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ ആ ഭൂമി വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളും ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി 34 പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ ഭൂമി വീണ്ടെടുക്കലിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഭാവിയിൽ ഇത്തരം സ്ഥലങ്ങൾ ഓരോ നഗരസഭയിലും കണ്ടെത്തി വീണ്ടെടുക്കും. വര്‍ഷങ്ങളായി ഇവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന മിശ്ര മാലിന്യ കൂമ്പാരങ്ങള്‍ വേർതിരിക്കുകയും പാരിസ്ഥിതിക, ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങളില്ലാതെ സംസ്കരിക്കുകയും നിർമാർജ്ജനം ചെയ്യുകയും വഴി കാലങ്ങളായി മാലിന്യം നിക്ഷേപിച്ചു വരുന്ന ഭൂമി വീണ്ടെടുക്കുകയുമാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മോഡലിൽ ആദ്യത്തെ കേന്ദ്രീകൃത റീസൈക്ളിങ് പാർക്ക് സ്ഥാപിക്കും. പുനരുപയോഗ സാധ്യമായ എല്ലാത്തരം ഖരമാലിന്യങ്ങളും വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ കഴിയും. മാലിന്യത്തിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുക വഴിയുള്ള വ്യാവസായിക സാധ്യത ഉപയോഗപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. പുനരുപയോഗ സാധ്യതയില്ലാത്ത മാലിന്യങ്ങൾ ശാസ്ത്രീയമായ പ്രത്യേക സാനിറ്ററി ലാൻഡ്ഫില്ലുകൾ നിർമിച്ച് അവയുടെ നിർമാർജനം ഉറപ്പാക്കും.
പദ്ധതി നടത്തിപ്പിന് നഗരസഭകളെ സഹായിക്കുന്നത് സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (എസ്പിഎംയു) ആയിരിക്കും . പദ്ധതിയുടെ പുരോഗതിയും നടത്തിപ്പും ദൈനംദിനം വിലയിരുത്തി നിരീക്ഷിക്കുന്ന ത്രിതല സംവിധാനത്തിലൂടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. എസ്പിഎംയുവിന് കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (ഡിപിഎംയു) ഉണ്ടാകും, ഇവിടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർമാർ ഏകോപിപ്പിക്കും. ഇതിനു പുറമെ 93 നഗരസഭകളിലും പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും ഉണ്ടാകും. ഇതിനൊപ്പം തന്നെ അതാത് മേഖലയിൽ പ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ദ്ധരുടെയും ഏജൻസികളുടേയും സേവനം പദ്ധതി എല്ലാ തലങ്ങളിലും ഉറപ്പാക്കുന്നുണ്ട്.

ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നഗരസഭകളുമായി ചേർന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ നഗരസഭാതലത്തിലും മേഖലാതലത്തിലും ഒരുക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെ നഗരങ്ങളിലെ മാലിന്യങ്ങളുടെ 100 ശതമാനം ശേഖരണവും, കൈമാറ്റവും, സംസ്കരണവും നിർമ്മാർജ്ജനവും ഉറപ്പാക്കും.




































Discussion about this post