കണ്ണൂർ: കോൺഗ്രസ് വെള്ളിത്തളികയിൽ നൽകിയ സ്ഥാനമാനങ്ങൾ കൈപ്പറ്റിയ വ്യക്തിയാണ് പ്രഫ. കെ വി തോമസെന്നും ഇപ്പോൾ അദ്ദേഹം നടത്തിയത് കടുത്ത പാർട്ടി അച്ചടക്ക ലംഘനമാണെന്നും കെ പി സി സി മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി ഏറെ പരിഗണന കൊടുക്കുകയും സ്ഥാനമാനങ്ങൾ നേടുകയും ചെയ്ത ശേഷം ഇപ്പോൾ തന്നെ പാർട്ടി അപമാനിച്ചെന്നു പറയുന്നതു നന്ദികേടാണ്. ഇതിനു മുന്പും ഇദ്ദേഹം പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയിത് അനുവദിക്കാനാവില്ല. കോൺഗ്രസ് പ്രവർത്തകരെ കൊല്ലുകയും അക്രമിക്കുകയും ചെയ്തു പോരുന്ന പാർട്ടിയാണ് സിപിഎം.
കോൺഗ്രസ് പ്രവർത്തകർ പ്രസ്ഥാനത്തിനും ജീവനും വേണ്ടി മുഖാമുഖം പോരാട്ടം നടത്തുന്ന പാർട്ടി നടത്തുന്ന സെമിനാറിൽ പാർട്ടി നിർദേശം ലംഘിച്ചു പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം തന്നെയാണ്. കെ വി തോമസിനെയും ശശി തരൂരിനെയും സെമിനാറിൽ ക്ഷണിച്ചത് സി പി എമ്മിന്റെ കുടില തന്ത്രമാണ്.
ഇക്കാര്യം ബോധ്യപ്പെട്ട ശശി തരൂർ സെമിനാറിൽനിന്നു പിന്മാറി. എ ഐ സി സിയും കെ പി സി സിയും സെമിനാറിൽ പങ്കെടുക്കരുതെന്നു വ്യക്തമായ നിർദേശം നൽകിയിട്ടും താൻ പങ്കെടുക്കുമെന്നു കെ വി തോമസ് പറയുന്നത് പാർട്ടിയെ വെല്ലുവിളിക്കലാണ്. പ്രായത്തിന്റെ പേരിൽ തന്നെ ഒതുക്കിയെന്നാണ് അദ്ദേഹം പറയുന്നത്. പ്രായത്തിന്റെ പേരിൽ പാർട്ടി ആരെയും തഴഞ്ഞിട്ടില്ല.കെ.വി. തോമസ് ഏതു പാർട്ടിയിൽ പോയാലും കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരു പ്രശ്നവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post