മൂടാടി: കെ റെയിൽ വിരുദ്ധ ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന മൂടാടി ഗ്രാമപഞ്ചായത്ത് ഉപരോധത്തിനിടെ സംഘർഷമുണ്ടായത് സമരവേദിക്കരികിലേക്കുള്ള എം എൽ എ യുടെ വരവാണെന്ന് ടി ടി ഇസ്മയിൽ. ഇന്നവിടെ സമരം നടക്കുന്ന കാര്യം അറിയില്ലായിരുന്നെന്നും നേരത്തേ നിശ്ചയിച്ച ഉദ്ഘാടന ചടങ്ങിനാണ് എത്തിയതെന്നും എം എൽ എ കാനത്തിൽ ജമീലയും പറഞ്ഞു.
ഇരു നേതാക്കളും പയ്യോളി വാർത്തകളോട് സംസാരിക്കുന്നു..
കാനത്തിൽ ജമീല എം എൽ എ:
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകളൊഴിഞ്ഞ ജനങ്ങൾ സമരസമിതിയിൽ നിന്നും അകന്ന് നിൽക്കുന്നതിൻ്റെ ഹാലിളക്കമാണ് മൂടാടിയിൽ പ്രകടമായതെന്ന് എം എൽ എ പയ്യോളി വാർത്തകളോട് പറഞ്ഞു. ഇന്ന് പഞ്ചായത്ത് ഓഫീസിൽ സമരം നടക്കുന്നത് അറിഞ്ഞിരുന്നില്ല. വളരെ നേരത്തേ തീരുമാനിച്ച ഉദ്ഘാടന പരിപാടിക്കാണ് അവിടെയെത്തിയത്. ഫിഷറീസ് വകുപ്പിൻ്റെയും കുടുംബശ്രീയുടെയും സംരംഭമായ തീരമൈത്രിയുടെ ഹോട്ടൽ ഉദ്ഘാടനത്തിനായാണ് വന്നത്. ഹോട്ടലിന് മുന്നിലാണ് ഇറങ്ങിയതും. സമരം നടക്കുന്ന ഭാഗത്തേക്ക് പോയിട്ടേയില്ല.കാർ നിർത്തുന്നത് കണ്ട് സമരക്കാർഗോ ബാക്ക്ക്ക് വിളിയും, വളരെ മോശമായ പദങ്ങളുപയോഗിച്ചുള്ള മുദ്രാവാക്യങ്ങളുമായി ഓടിയെത്തുകയായിരുന്നു. ഇവർ മോശമായ രീതിയിൽ പ്രതികരിച്ചപ്പോഴും ഞങ്ങൾ തിരിച്ചങ്ങോട്ടൊന്നും പറഞ്ഞില്ല. സഖാക്കളോടും പ്രതികരിക്കേണ്ടെന്ന് ആവശ്യപ്പെട്ടു. അല്ലാതെ സമരവേദിയിലേക്കോ പ്രകോപിപ്പിക്കാനോ പോയിട്ടില്ല.
എന്ത് തന്നെയായാലും കെ റെയിൽ പദ്ധതി സർക്കാർ യാഥാർഥ്യമാക്കും. മൂന്ന് ദിവസങ്ങളിലായി നേതാക്കളും ജനപ്രതിനിധികളും വീടുകളിൽ സന്ദർശനം നടത്തി പദ്ധതിയെ ബോധ്യപ്പെടുത്തുകയാണ്. നല്ല പ്രതികരണമാണ് അവരിൽ നിന്നുമുണ്ടാവുന്നത്. ആശങ്കയൊഴിയുന്നതോടെ ജനങ്ങൾ സമരസമിതിയിൽ നിന്ന് മാറിനിൽക്കുന്നതാണ്, ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ഇവരുടെ ശ്രമത്തിന് പിന്നിലെന്ന് എം എൽ എ പറഞ്ഞു.
ടി ടി ഇസ്മയിൽ:
വൈസ് പ്രസിഡണ്ട്, കെ റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന കമ്മിറ്റി
ബോധപൂർവമായ പ്രകോപനം സൃഷ്ടിക്കാൻ അണികളുടെ നിർബന്ധത്തിന് വഴങ്ങി എത്തിയതാണ് എം എൽ എ എന്നതിൽ സംശയമില്ലെന്ന് ടി ടി ഇസ്മയിൽ പ്രതികരിച്ചു. വൈകാരികമായ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭം നടക്കുമ്പോൾ ഇതിന് ഘടക വിരുദ്ധമായ ആശയം വെച്ചു പുലർത്തുന്നയാൾ അവിടേക്ക് പ്രവേശിക്കുകയെന്നത് കൃത്യമായും ബോധപൂർവമായ പ്രകോപനം സൃഷ്ടിക്കുന്നതിന് തന്നെയാണ്. ഏത് വ്യത്യസ്ത ആശയം വെച്ചു പുലർത്തുന്നവരാവട്ടെ ഒരിക്കലുമങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post