തിരുവനന്തപുരം: എസ് എസ് എൽ സി ഫലത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസ്‌താവന മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ വർഷം എ പ്ലസ് കൂടിയതിനെ പലരും പരിഹസിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കും എ പ്ലസ് നൽകിയെന്ന് ചിലർ പറഞ്ഞു. കുട്ടികളുടെയും അദ്ധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം’ ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി ഫലം വലിയ തമാശയുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞത്. 1,25,508 പേർക്കാണ് കഴിഞ്ഞ തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് കിട്ടിയത്. ഇത് ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. എന്നാൽ, ഈ വർഷം ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചുവെന്നും എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഈ വർഷം 44,363 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിലൊന്നായിട്ട് എണ്ണം കുറഞ്ഞിരുന്നു.
Discussion about this post