സൗദി അറേബ്യ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണോൾഡോയും ലയണൽ മെസിയും നേർക്കുനേർ. ഇന്ന് രാത്രി 10.30 ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ സൗദി ഓൾ സ്റ്റാർ 11നെ പാരിസ് സെന്റ് ജെർമെയ്ൻ നേരിടും.
യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്നത്തേത്. എതിരാളികൾ മെസിയും നെയ്മറും എംബാപ്പെയുമടങ്ങിയ പിഎസ്ജി. ജനുവരി ആദ്യത്തിൽ അൽ നസറിൽ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചുവെങ്കിലും മത്സരത്തിനായി ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിനിടെ എവർട്ടൺ ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിച്ചതിനുള്ള രണ്ട് മത്സര വിലക്ക് നിലനിൽക്കുന്നതിനാലാണ് റൊണാൾഡോയ്ക്ക് കളിക്കാൻ സാധിക്കാതെ ഇരുന്നത്.
റൊണോൾഡോയെ നായകനാക്കി ഓൾ സ്റ്റാർ ഇലവനെ സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു അൽ നാസർ, അൽ ഹിലാൽ എന്നീ ടീമിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് പ്ലയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ചരിത്രത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിൽ ക്ലബ് രാജ്യാന്തര വേദികളിൽ ആയി ഇതുവരെ 36 മത്സരങ്ങൾ അരങ്ങേറി. അതിൽ 16 തവണ മെസി ജയിച്ചു. 11 മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്രയും മത്സരങ്ങളിലായി ലയണൽ മെസി 22 ഗോൾ നേടിയപ്പോൾ റൊണാൾഡോ 21 തവണ എതിർ വല കുലുക്കി.
2020 ഡിസംബറിൽ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിൽ അവസാനമായി ഒരു മത്സരം നടന്നത്. ഇന്നത്തെ മത്സരത്തിന്റെ തത്സമയ ടെലിവിഷൻ സംപ്രേഷണം ഇന്ത്യയിൽ ഇല്ല; പിഎസ്ജി ടിവി, ബിഇൻ സ്പോർട്സ് എന്നിവയിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
Discussion about this post