കൊച്ചി: മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവതിയും അഞ്ച് യുവാക്കളും പിടിയിലായി. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാൽ (20), മൂലംപള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൽ സാബു (25), കളമശേരി മൂലേപ്പാടം നഗറിൽ താമസിക്കുന്ന വിഷ്ണു എസ് വാര്യർ (20) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയിൽ റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതിനും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനുമായി വൻതോതിൽ സിന്തറ്റിക്ക് ഡ്രഗ്സും, കഞ്ചാവും അയൽ സംസ്ഥാനങ്ങളിലെ ലഹരി കേന്ദ്രങ്ങളിൽ നിന്ന് ആഡംബര വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വരുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് കൊച്ചി സിറ്റി ഡാൻസാഫും, കളമശേരി പോലീസും ചേർന്നു ഇടപ്പള്ളി വി പി മരയ്ക്കാർ റോഡിന് സമീപം ഹരിത നഗറിലുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 8.3 ഗ്രാം എം ഡി എം എയുമായി യുവതിയടക്കം 6 പേർ അറസ്റ്റിലായത്.
ആലപ്പുഴ സ്വദേശിയായ സച്ചിനാണ് ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്നെത്തിച്ച് നൽകിയിരുന്നത്. യുവതികളെ കാര്യർ ആയി ഉപയോഗിച്ചാണ് ഇവർ നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. വിദ്യാർത്ഥികളായ ഇവർ ക്ലാസ്സിൽ കയറാതെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഡംബര മുറികൾ വാടകയ്ക്കെടുത്താണ് വിപണനം നടത്തിയിരുന്നത്. യുവാക്കൾക്കിടയിൽ എം എന്ന പേരിൽ അറിയപ്പെടുന്ന എം ഡി എം എയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബാംഗ്ലൂരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് വിലകൂടിയ വാഹനങ്ങളും മറ്റും വാങ്ങി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇവർ. ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാർക്ക് മുറി എടുത്തു നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർ ചെയ്തു കൊടുത്തിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡി സി പി വി യു കുര്യാക്കോസിൻ്റെ നിർദേശാനുസരണം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അബ്ദുൾ സലാം, ഡാൻസാഫ് എസ് ഐ രാമു ബാലചന്ദ്ര ബോസ്, കളമശേരി എസ് ഐ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Discussion about this post