മണിയൂർ: മീനത്ത്കരയിൽ ചുമട്ട് തൊഴിലാളിയായ യുവാവിനെ വധിക്കാൻ ശ്രമം. ഗുരുതര പരിക്കുകളേറ്റ് യുവാവിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയൂർ മീനത്ത് കര മീനത്ത് റഹീസ് (36) ആണ് അഞ്ചംഗ സംഘത്തിൻ്റെ അക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 യോടെ വീട്ടിൽ നിന്നും വിളിച്ചിറക്കി ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവത്രെ. തുടർന്ന്, പ്രധാന പ്രതി ശനിയാഴ്ച രാവിലെ വിദേശത്തേക്ക് കടന്നു.

തലയിൽ ആഴത്തിലുള്ള മുറിവിൽ 16 ഓളം തുന്നലുകളും കൈയിൽ മൂന്ന് വിരലുകളിൽ പൊട്ടലുകളും ചതവുമുണ്ട്. ശരീരമാസകലം ഷൂസിട്ട് ചവിട്ടിയ പാടുകളും പരിക്കുകളുമുണ്ട്.
ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം പുലർച്ചെ 3 മണിയോടെ ബന്ധുക്കൾ പയ്യോളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചിരുന്നു. പോലീസ് ആവശ്യമായ നടപടികൾ എടുത്തില്ലെന്ന് കുടുംബം പറയുന്നു.

ആക്രമിച്ചയാൾക്ക് വിദേശത്തേക്ക് കടക്കാനുള്ള പഴുതൊരുക്കിയത് പോലീസിൻ്റെ അനാസ്ഥയാണെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ നിന്നും വിവരം നൽകിയിട്ടും, ഏറെ വൈകിയാണ് മൊഴിയെടുക്കുന്നതിനായി പോലീസ് എത്തിയതത്രെ.
ആശുപത്രി കിടക്കയിൽ നിന്നും റഹീസ് പയ്യോളി വാർത്തകളോട് പറഞ്ഞത്:

“മക്കളിലൊരാളെ ഭാര്യ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട്, ഞാനും ഭാര്യയുമായി വാക്തർക്കമുണ്ടായിരുന്നു. തുടർന്ന് ഭാര്യ കുട്ടികളോടൊത്ത് അയൽവീട്ടിലായിരുന്നു അന്നുണ്ടായിരുന്നത്. രാത്രി 10.30 യോടെ ഭാര്യയുടെ സഹോദരൻ മടവൻ്റെ കണ്ടി സക്കീർ എന്നെ വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ പിടിച്ചു വെച്ച്, സക്കീറും മറ്റുള്ളവരും ആയുധങ്ങളും മറ്റുമുപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.തലയ്ക്ക് അടിയേറ്റ് വീണ എനിക്കു നേരെ വീണ്ടും അടിക്കാനായി ആയുധമുപയോഗിച്ചപ്പോൾ കൈവെച്ചു പ്രതിരോധിച്ചു. പിന്നെ, ഷൂസിട്ട കാലുകൾ കൊണ്ട് തലങ്ങും വിലങ്ങും ചവിട്ടി. രക്തം വാർന്ന് ബോധം പോയ എന്നെ ഹോസ്പിറ്റലിലെത്തിക്കാനും താമസിപ്പിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് ഒന്നും ചെയ്തില്ല. ശനിയാഴ്ച രാവിലെയോടെ എന്നെ ആക്രമിച്ച ഭാര്യ സഹോദരൻ, വിദേശത്തേക്ക് കടന്നു. നേരത്തേ തന്നെ ആശുപത്രിയിൽ നിന്ന് വിവരമറിയിച്ചിട്ടും പോലീസെത്തി മൊഴിയെടുത്തത് വൈകീട്ട് 5 മണിക്ക് ശേഷമാണ്. മൊഴിയെടുക്കാനെത്തിയയാളും എൻ്റെ പരിക്കുകളെ നിസ്സാരവൽക്കരിച്ചുള്ള ചോദ്യങ്ങളാണുന്നയിച്ചത്.അവിടത്തെ പഞ്ചായത്തംഗമാണ് അക്രമികൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്നത്.അക്രമണത്തിന് ശേഷം, വീടിൻ്റെ വരാന്തയിലും മറ്റും രക്തം തളം കെട്ടിക്കിടന്നിരുന്നു. രണ്ടു മൂന്ന് തുണികളും രക്തത്തിൽ മുങ്ങിയ നിലയിലായിരുന്നു. ഇവ പോലീസെത്തുന്നതിന് മുമ്പേ, അന്ന് പുലർച്ചെ തന്നെ കഴുകി വൃത്തിയാക്കുകയും തുണികൾ കത്തിച്ചു കളഞ്ഞും, അകമികൾ തെളിവുകൾ ഇല്ലാതാക്കി.”
Discussion about this post