പയ്യോളി: ലാളിത്യത്തിൻ്റെ സന്ദേശം നിഴലിക്കുന്നവയായിരുന്നു മണിയൂർ ഇ ബാലൻ മാസ്റ്ററുടെ കൃതികൾ എന്നും സ്നേഹത്തിൻ്റേയും ലാളിത്യമാർന്ന സംസ്കാരത്തിൻ്റെയും പ്രതിഫലനമായിരുന്നു അവയെന്നും പ്രശസ്ത മലയാള കവി പി കെ ഗോപി. അക്ഷരം പിഴച്ചാൽ, കർമ്മം പിഴച്ചാൽ തൻ്റെ അധ്യാപനത്തിൻ്റെ സമുന്നത സംസ്കൃതിക്ക് കോട്ടം തട്ടുമെന്ന് വിചാരിച്ചിരുന്ന വ്യക്തിയാണ് ബാലൻ മാഷ്.
പട്ടിണിയുടെ സംസ്കൃതിയിലൂടെ സ്വാതന്ത്ര്യ ദാഹത്തിലേക്ക് മനഷ്യനെ നയിക്കാൻ ബാലൻ മാഷുടെ രചനകൾക്ക് കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം നവാഗത നോവലിസ്റ്റ് ജയപ്രകാശ് പാനൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസ്റ്റർ മുറുകെ പിടിച്ച ധർമ്മത്തെ സാക്ഷാത്കരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് എന്നും പി കെ ഗോപി പറഞ്ഞു.
ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻ്റും യുവകലാസാഹിതി രക്ഷാധികാരിയുമായ ടി വി ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൻ്റെ അഭിപ്രായവും കാഴ്ചപ്പാടും ആരുടെ മുമ്പിലും നട്ടെല്ല് വളയാതെ അവതരിപ്പിക്കാൻ ചങ്കൂറ്റം കാണിച്ച എഴുത്തുകാരനായിരുന്നു മണിയൂർ ഇ ബാലൻ മാസ്റ്റർ എന്ന് അദ്ദേഹം അനുസ്മരിച്ചു.
അനുസ്മരണ സമിതി ചെയർമാനും പയ്യോളി നഗരസഭാധ്യക്ഷനുമായ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.
കഥാരംഗത്തെ തൻ്റെ പ്രചോദനവും വഴികാട്ടിയുമായിരുന്നു ബാലൻ മാസ്റ്റർ എന്ന് വയലാർ അവാർഡ് ജേതാവും നോവലിസ്റ്റുമായ യു കെകുമാരൻ പറഞ്ഞു.
അധ്യാപകർക്കായി നടത്തിയ കഥാരചനാ മത്സരത്തിൽ പ്രഥമസ്ഥാനം നേടിയ കഥക്കുള്ള പുരസ്കാരം കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂളിലെ നിഷ ആൻ്റണിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ്റെ ലോഗോ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷറഫ് കുരുവട്ടൂർ പ്രകാശനം ചെയതു. ഫൗണ്ടേഷൻ ചെയർപേഴ്സൺ ജാനകി ടീച്ചർ ഏറ്റുവാങ്ങി. പ്രശസ്ത കവിയും അധ്യാപകനായ സോമൻ കടലൂർ അനുസ്മരണ പ്രഭാഷണം നടത്തി.
മഹാഭാരതത്തിലെ അവഗണിക്കപ്പെട്ട കഥാപാത്രമായ യുയുത്സുവിനെ സമകാലീന സാഹചര്യത്തിൽ നോക്കിക്കണ്ട കഥയാണ് ‘യുയുത്സു’വിലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തിക്കൊണ്ട് ജൂറി ചെയർമാൻ എ പി കുഞ്ഞാമു അഭിപ്രായപ്പെട്ടു. അവാർഡുകൾ സ്വീകരിച്ചുകൊണ്ട് ജയപ്രകാശ് പാനൂർ, നിഷ ആൻ്റണി പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ശശികുമാർ പുറമേരി സ്വാഗതവും അനുസ്മരണ സമിതി കൺവീനർ കെ ശശിധരൻ നന്ദിയും പറഞ്ഞു.
Discussion about this post