മലപ്പുറം: സ്കൂട്ടറിൽ സഞ്ചരിച്ച സഹോദരിമാർക്ക് മലപ്പുറം പാണമ്പ്രയിൽ യുവാവിന്റെ മർദനം. അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത യുവതികളെയാണ് തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീർ മര്‍ദ്ദിച്ചത്. അസ്‌ന, ഹംന എന്നീ സഹോദരിമാര്‍ക്ക് നേരെയായിരുന്നു കയ്യേറ്റം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 16 -നാണ് സംഭവം നടന്നത്.
കാറിൽ നിന്നും ഇറങ്ങി വന്ന ഇബ്രാഹിം ഷബീർ സ്കൂട്ടറോടിച്ചിരുന്ന അസ്നയുടെ മുഖത്ത് അടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവം. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി മറികടന്നു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിഞ്ഞ് വീഴാൻ പോയി. ഇത് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് യുവാവ് ഇവരെ മർദിച്ചത്. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷബീറെന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. കേസെടുത്തെങ്കിലും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിസാരമായ വകുപ്പുകളാണ് തീരുരങ്ങാടി പൊലീസ് പ്രതിക്കെതിരെ ചേർത്തതെന്നും പെൺകുട്ടി പറയുന്നു. സമീപത്ത് ഉണ്ടായിരുന്ന ആള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
Discussion about this post