തിരുവനന്തപുരം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിച്ചു. കോവൂർ ഗവ. സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജിൽ ബിനുവാണ് (45) തൂങ്ങി മരിച്ചത്. ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം.
വലത് കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന ലീനയെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം വീട്ടിനുള്ളിൽ കയറിയ ബിനു തൂങ്ങിമരിക്കുകയായിരുന്നു.
ഇസ്രയേലിൽ ജോലി ചെയ്തിരുന്ന ലീന ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ ഇരുവരും വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നു. ബിനുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർക്ക് രണ്ട് മക്കളുണ്ട്.
Discussion about this post