കൊയിലാണ്ടി: കെ എസ് ആർ ടി സി ബസിൽ പതിനേഴുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കു ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും.
വടകര പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാർ (42) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകാനും, പിഴ സംഖ്യ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2020 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ എസ് ആർ ടി സി ബസിൽ മാനന്തവാടി നിന്നും കുറ്റ്യാടിയിലേക്ക് യാത്ര ചെയ്യുക ആയിരുന്ന പെൺകുട്ടിയുടെ, അടുത്തിരുന്നു യാത്ര ചെയ്യുക ആയിരുന്ന പ്രതി യാത്ര മധ്യേ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ബസ് കണ്ടക്ടർ അടുത്തു വരുകയും അവരോടു കാര്യം പറയുകയും, ബസ് തൊട്ടിൽപാലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസ്, നാദാപുരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അങ്കിത് അശോകൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
Discussion about this post