കണ്ണൂർ: കെ റെയിലിനെതിരെ പ്രതിഷേധിച്ചവരെ സി പി ഐ എം പ്രവർത്തകർ തല്ലിയോടിച്ച നടപടിയെ ന്യായീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മൊബെെൽ സമരക്കാരായ കോൺഗ്രസുകാരാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും അവരാണ് ഉദ്യോഗസ്ഥർക്കെതിരെ കൊലവിളി നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു. ഭൂവുടമകൾ ഇല്ലാത്തതും ജന പിന്തുണ ഇല്ലാത്തതുമായ സമരമാണ് നടന്നത്. ഉദ്യോഗസ്ഥനെ വധിക്കുമെന്ന് പറഞ്ഞ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് കിട്ടിയിട്ടും പുറത്ത് വിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തല്ലിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും രംഗത്തെത്തി. തല്ലാനുള്ള സാഹചര്യം കോൺഗ്രസും ബി ജെ പിയും ഉണ്ടാക്കുന്നു. യു ഡി എഫ് മാറ്റിയ കല്ല് എൽ ഡി എഫ് പുനസ്ഥാപിക്കുന്നതിൽ തെറ്റില്ല. തല്ല് ഒന്നിനും പരിഹാരമല്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം പ്രതിഷേധം ഉണ്ടായ പ്രദേശത്ത് ഇന്ന് കല്ലിടൽ ഇല്ല. സാങ്കേതിക തകരാറാണെന്നാണ് അധികൃതർ പറയുന്നത്.
കണ്ണൂർ നടാലിൽ സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെയാണ് സി പി ഐ എം പ്രവർത്തകർ മർദിച്ചത്. എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവർത്തകർ തല്ലിയോടിച്ചത്. ഇരുകൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. ഇവരെ സി പി ഐ എം പ്രവർത്തകരെത്തി തല്ലിയോടിക്കുകയായിരുന്നു. പൊലീസ് എത്തി ഉടൻ തന്നെ ആക്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ പേരിൽ പൊലീസിനെതിരെയും പ്രവർത്തകർ തട്ടിക്കയറുന്ന സാഹചര്യം ഉണ്ടായി. പ്രതിഷേധം കാരണം കല്ലിടുന്നത് തടസപ്പെട്ടിരുന്നു.
പിന്നീട് കല്ലിട്ടപ്പോൾ തന്നെ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകരെത്തി കല്ല് പിഴുതുമാറ്റുകയായിരുന്നു. പ്രദേശവാസികൾക്ക് ഇതിൽ പരാതിയില്ലെന്നും അതിനാൽ കോൺഗ്രസ് പ്രവർത്തകർ തിരികെ പോകണമെന്നായിരുന്നു സി പി ഐ എം പ്രവർത്തകരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ചാലയിലും പ്രതിഷേധങ്ങളുയർന്നിരുന്നു. നടാലിൽ കഴിഞ്ഞ വെള്ളിയാഴ്ചയും പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കല്ലിടൽ നിർത്തിവച്ചിരുന്നു. പൊലീസ് സന്നാഹത്തോടെയാണ് വീണ്ടും കല്ലിടൽ ആരംഭിച്ചത്.
Discussion about this post