കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ലോക മാതൃകയായി മാറിയപ്പോൾ പന്തലായനി പെരുമയിൽ കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ചരിത്രനേട്ടത്തോടെയാണ് കഴിഞ്ഞ അധ്യയന വർഷം കടന്നുപോയത്.

ലിംഗ സമത്വത്തിന്റെ പ്രാധാന്യം ലോകം മുഴുവൻ ആഹ്വാനം ചെയ്യുമ്പോൾ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂൾ ഈ വർഷം മുതൽ ആൺപെൺ വ്യത്യാസമില്ലാതെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിയ പ്രത്യേകത കൂടിയുള്ള സാഹചര്യം കൊയിലാണ്ടി നിയോജക മണ്ഡലം തല പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഈ വർഷം പുതുതായി വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന അക്ഷയ് അനൂപ് ഐഷ ലസ്റ എന്നീ കുട്ടികൾക്ക് പൂച്ചെണ്ട് നൽകി കൊണ്ടാണ് എം എൽ എ നവാഗതരെ വരവേറ്റത്.

310 ആൺകുട്ടികളും 170 ആൺകുട്ടികളുമാണ് ഈ വർഷം പുതുതായി പ്രവേശനം നേടിയത്.
കെ ടി രാധാകൃഷ്ണൻ മാസ്റ്റർ പൂർവവിദ്യാർഥി കലാഭവൻ സരിഗ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലറും പൂർവവിദ്യാർഥി പ്രതിനിധിയുമായ രത്നവല്ലി ടീച്ചർ, വടകര ഡി ഇ ഒ സി കെ വാസു, പി ടി എ പ്രസിഡണ്ട് പി പി രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ എ പി പ്രബീത്, പൂർവ്വ അധ്യാപക പ്രതിനിധി പി വത്സൻ, എസ് എസ് ജി ചെയർമാൻ പി കെ രഘുനാഥ്, കൺവീനർ അൻസാർ കൊല്ലം പ്രസംഗിച്ചു.

വാർഡ് കൗൺസിലർ പി പ്രജീഷ സ്വാഗതവും പ്രധാന അധ്യാപിക എം കെ ഗീത നന്ദിയും പറഞ്ഞു. കലാഭവൻ സരിഗയും പൂർവ വിദ്യാർഥികളും ചേർന്നൊരുക്കിയ കലാവിരുന്ന് അക്ഷരാർത്ഥത്തിൽ പ്രവേശനോത്സവ പരിപാടി ഉത്സവമയമാക്കി.
Discussion about this post