പയ്യോളി: അരനൂറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിന് വിരാമമായി. തർക്കങ്ങൾക്കും പിടിവാശികൾക്കും അറുതി. നഗരസഭാംഗത്തിനൊപ്പം നഗരസഭയും ചെയര്മാന് വടക്കയിൽ ഷഫീഖും കരാറുകാരനും കട്ടയ്ക്ക് നിന്നതോടെ കോയക്കണ്ടി – ചെറിയാവി റോഡിന് ശാപമോക്ഷമായി. ഇനിയീ റോഡ് തിളങ്ങും. നവീകരണം പൂർത്തിയാകുന്നതോടെ ഇരുപതോളം കുടുംബങ്ങൾക്ക് ആശ്രയവുമാകും.

പയ്യോളി നഗരസഭയിലെ 36-ാം ഡിവിഷനിലെ കോയക്കണ്ടി – ചെറിയാവി റോഡ് നവീകരണം പൂർത്തിയാവുകയാണ്. പിടിവാശിയുടെയും തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും കഥകളേറെ പറയാനുണ്ട് ഈ റോഡിന്… 53 ലേറെ വർഷങ്ങൾക്ക് മുമ്പ് കടൽഭിത്തി നിർമാണത്തിനായി കരിങ്കല്ലും നിർമാണ സാമഗ്രികളും എത്തിക്കാനായാണ് ഈ റോഡ് നിർമിച്ചത്. പിന്നീടത് പയ്യോളി തദ്ദേശഭരണ സ്ഥാപനത്തിൻ്റെ ആസ്ഥിയായി മാറി. പിന്നീടിങ്ങോട്ട് കോയക്കണ്ടി – ചെറിയാവി റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി. നവീകരണ പദ്ധതിയുമായി ആരു വന്നാലും മുടക്കുന്ന അവസ്ഥയായി. തദ്ദേശ ഭരണ സമിതികൾ മാറി മാറി വന്നു. വാർഡ് മെമ്പർമാർ പലരും നവീകരണത്തിനായി ശ്രമിച്ചു. എല്ലാം വിഫലമായി. സ്വകാര്യ വ്യക്തിയുടെ എതിർപ്പിൽ കരാറുകാർ പോലും ഇവിടെ വരാതായി. അഥവാ ആരെങ്കിലും വന്നാൽ അയാളെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാമോ, അതിനുള്ള ശ്രമമാവും പിന്നീടുണ്ടാവുക.

പയ്യോളി, പഞ്ചായത്തിൽ നിന്ന് നഗരസഭയിലേക്കുയർന്നതോടെ വീണ്ടും റോഡിനുളള ശ്രമമാരംഭിച്ചു. 36-ാം ഡിവിഷൻ മുൻ നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു അടക്കം പലരും ആത്മാർഥമായി തന്നെ ശ്രമിച്ചെങ്കിലും നടക്കാതെ പോവുകയായിരുന്നു. ഒടുവിൽ, നിലവിൽ നഗരസഭാംഗമായ നിഷ ഗിരീഷിൻ്റെ നേതൃത്വത്തിലുള്ള പരിശ്രമം ഫലം കണ്ടു. പല തവണ ഫണ്ട് അനുവദിച്ചിട്ടും സ്വകാര്യ വ്യക്തിയുടെ എതിർപ്പു കാരണം നടക്കാതെ പോയ നവീകരണം പൂർത്തിയാക്കിയേ തീരൂ എന്ന വാശിയിൽ തന്നെയായിരുന്നു നഗരസഭാംഗം.

ഇതിനായി പൊതുമരാമത്ത് മന്ത്രിയെയും കലക്ടറെയും മറ്റ് ഉത്തരവാദപ്പെട്ടവരെയും പല തവണ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി. നഗരസഭയും, നഗരസഭ അസി. എഞ്ചിനിയറും നിഷയുടെ, നാട്ടുകാരുടെ, ന്യായമായ ആവശ്യത്തോടൊപ്പം ചേർന്നു നിന്നു. പിന്നെയും തടസ്സമുണ്ടായി, ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. അതിൽ ഗിരീഷ് എന്ന കോൺട്രാക്ടർ ധൈര്യപൂർവം ഈ കരാർ ഏറ്റെടുത്തു. പണി തുടങ്ങിയതോടെ ഇദ്ദേഹത്തിനെതിരെ അനാവശ്യ പരാതികളും നൽകി ബുദ്ധിമുട്ടിച്ചു. അവസാനം, നഗരസഭ എ ഇ, കരാറുകാരൻ എന്നിവർക്കെതിരെ വിജിലൻസിന് പരാതി നൽകി. അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ട് വിജിലൻസും കേസവസാനിപ്പിച്ചു. നഗരസഭ എ ഇ ഉറച്ച നിലപാടെടുത്തതോടെ കോയക്കണ്ടി – ചെറിയാവി റോഡ് നവീകരണം യാഥാർഥ്യമായി. മുന്നൊരുക്കങ്ങളൊക്കെ കഴിഞ്ഞതോടെ ഞായറാഴ്ച റോഡ് ടാർ ചെയ്യും. അങ്ങിനെ കോയക്കണ്ടി റോഡും സുന്ദരിയാവും.

അങ്കം ജയിച്ചതിൻ്റെ ആഹ്ളാദത്തിലാണ് നഗരസഭാംഗം നിഷഗിരീഷ്. 53 വർഷത്തിനിപ്പുറം തർക്കങ്ങളവസാനിപ്പിച്ച് നവീകരണത്തിന് കാരണക്കാരിയാകാനായതിൽ. സഹായിച്ച എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നുവെന്നും നിഷ ഗിരീഷ് പയ്യോളി വാർത്തകളോട് പറഞ്ഞു. 100 മീറ്റർ റോഡ് മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണം പൂർത്തിയാക്കുന്നത്.

Discussion about this post