ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഇസ്രയേൽ– യുഎസ് സംയുക്താക്രമണത്തിൽ വധിച്ചത് വർഷങ്ങൾ നീണ്ട രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കൊടുവിൽ. ടെഹ്‌റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളായി ഹാക്ക് ചെയ്ത് നിരീക്ഷണത്തിലാക്കിയ ശേഷമാണ് ഖമനയിയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഇസ്രയേൽ കാത്തിരുന്നത്. അദ്ദേഹത്തിന്റെ നീക്കങ്ങളും യുഎസും ഇസ്രയേലും കർശനമായി നിരീക്ഷിച്ചു.
ഖമനയി പങ്കെടുക്കുന്ന യോഗങ്ങൾ, ഓരോ ദിവസവും എവിടെയൊക്കെ എത്ര സമയം ചെലവഴിക്കുന്നു തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. ഇറാന്റെ ഭരണസിരാകേന്ദ്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയാണ് താമസിക്കുന്നത്, അവരുടെ ജോലി സമയം, ജോലിസ്ഥലത്തേക്ക് വരുന്ന വഴികൾ, ആരുടെ സുരക്ഷാ ചുമതലയാണ് ഇവർ വഹിക്കുന്നത്, അവരുടെ യാത്രകളുടെ ക്രമീകരണങ്ങൾ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് വിശദമായ രേഖകളാക്കിയിരുന്നു.
ഖമനയിയുടെ ഓഫിസ് സമുച്ചയത്തിനു സമീപമുള്ള ഡസനിലധികം മൊബൈൽ ഫോൺ ടവറുകൾ ഹാക്ക് ചെയ്താണ് ഇസ്രയേൽ നിരീക്ഷണം നടത്തിയത്. ഫോണുകൾ തിരക്കിലാണെന്ന് കാണിക്കാനും ഖമനയിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നത് തടയാനും ഇതുവഴി സാധിച്ചു. ഇസ്രയേലിന്റെ അതിനൂതന സിഗ്നൽസ് ഇന്റലിജൻസ് യൂണിറ്റ് 8200 ശേഖരിച്ച ടെഹ്‍റാൻ നഗരത്തിന്റെ നിരവധി ചിത്രങ്ങൾ, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ചാരന്മാർ കൈമാറിക്കൊണ്ടിരുന്ന വിവരങ്ങൾ, സൈനിക രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങൾ എന്നിവയെല്ലാം ഇസ്രയേൽ ഉപയോഗിച്ചു. ഇത്തരം വിവരങ്ങൾ വിശകലനം ചെയ്യാൻ ഇസ്രയേൽ ‘സോഷ്യൽ നെറ്റ്‌വർക്ക് അനാലിസിസ്’ എന്ന ഗണിതശാസ്ത്ര രീതി ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച രാവിലെ ഖമനയിയുടെ ഓഫിസിൽ പ്രതിവാര ഉന്നതതല അവലോകന യോഗം നടക്കുമെന്ന വിവരം ലഭിച്ചതോടെ, ഖമനയിക്കൊപ്പം ഇറാന്റെ ഉന്നത നേതൃനിരയെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഇസ്രയേലും യുഎസും തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. യുദ്ധം തുടങ്ങിയാൽ അതിശക്തമായ മിസൈൽ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ബങ്കറുകളിലേക്ക് ഖമനയി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വം മാറുമെന്നതിനാൽ അപ്പോൾ അവരെ വധിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഇസ്രയേലിനും യുഎസിനും ബോധ്യമുണ്ടായിരുന്നു.
ഖമനയിയും ഉന്നതതല ഉദ്യോഗസ്ഥരും യോഗം ചേരുന്നതിനിടെ ഭരണസിരാകേന്ദ്രം ലക്ഷ്യമാക്കി ഇസ്രയേലിൽനിന്നു കുതിച്ച യുദ്ധവിമാനങ്ങൾ കെട്ടിടത്തിലേക്ക് 30 ലേറെ മിസൈലുകൾ വർഷിച്ചു. ഖമനയിയെ കൂടാതെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പുർ, മിലിറ്ററി കൗൺസിൽ തലവൻ അഡ്മിറൽ അലി ഷംഖാനി തുടങ്ങിയവരും കൊല്ലപ്പെട്ടു. ‘ഞങ്ങളുടെ രഹസ്യാന്വേഷണ മികവിനെയും അതീവ സങ്കീർണമായ ട്രാക്കിങ് സംവിധാനങ്ങളെയും ഖമനയിക്ക് മറികടക്കാൻ കഴിഞ്ഞില്ല. ഖമനയിക്കോ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’ – എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് ആ തയാറെടുപ്പ് വ്യക്തമാക്കുന്നു.




































Discussion about this post