

പയ്യോളി: കീഴൂർ മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കീഴൂർ ചന്തയിൽ തിരക്കേറുന്നു. പയ്യോളി മുതൽ തച്ചൻ കുന്ന് വരെയും ക്ഷേത്ര വഴിയിലും പച്ചക്കറി – കിഴങ്ങ് വിളകൾ, ഭക്ഷ്യവസ്തുക്കൾ, ഫാൻസി വസ്തുക്കൾ, തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും ചൊവ്വ വയലിൽ വിനോദ പരിപാടികളുമുണ്ട്.

വിവിധ ട്രെയിനുകൾ, ഊഞ്ഞാലുകൾ, കാർ – ബൈക്ക് മരണക്കിണർ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദങ്ങളിലേർപ്പെടാനുള്ള കാർണിവൽ സൗകര്യങ്ങളും ചൊവ്വ വയലിൽ ഒരുക്കിയിട്ടുണ്ട്. നൂറു കണക്കിന് പേരാണ് ആദ്യ ദിവസങ്ങളിലെത്തിയത്. മുൻ വർഷങ്ങളിലേതിനേക്കാൾ വില്പനശാലകളും, ജനങ്ങളുടെ കുത്തൊഴുക്കും ഈ വർഷത്തെ ആറാട്ടുമഹോത്സവത്തിലുണ്ടെന്നതാണ് പ്രത്യേകത.

ക്ഷേത്ര ഉത്സവച്ചടങ്ങുകൾക്ക് കൊടിയിറങ്ങുന്ന വെളളിയാഴ്ച മുതലാണ് ചന്തയിലേക്കുള്ള ജനപ്രവാഹത്തിൽ വർദ്ധനവുണ്ടാവുക.
മഹോത്സവം ഇന്ന് രാത്രി ആറാട്ടോടെ സമാപിക്കും. കാലത്ത് ക്ഷേത്ര ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് പ്രസാദ് ഊട്ട്,

വൈകിട്ട് 3 30ന് കലാമണ്ഡലം സന്ദീപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, 4 30ന് കുടവരവ്, തിരുവായുധം വരവ്, ഒപ്പം തണ്ടും വരവ്, തണ്ടാന്റെ കാരക്കട്ട് വരവ് എന്നിവ നടക്കും. വൈകീട്ട് ദീപാരാധനക്ക് ശേഷം കൊങ്ങന്നൂർ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ ആറാട്ട് എഴുന്നള്ളത്ത് സമാരംഭിക്കും.

തൃക്കുട്ടിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിലുള്ള 50 പരം മേളക്കാർ ആറാട്ട് എഴുന്നള്ളത്തിന് അകമ്പടിയേകും. ആറാട്ട് എഴുന്നള്ളത്ത് രാത്രി 8. 30ന് ഇലഞ്ഞി കുളങ്ങര എത്തിച്ചേർന്നാൽ പ്രസിദ്ധമായ പിലാത്തറമേളം നടക്കും.

മേളത്തിന് മുമ്പും പിമ്പും ചൊവ്വ വയലിൽ കരിമരുന്ന് പ്രയോഗവും പൂവെടിത്തറയിൽ എത്തിച്ചേരുന്ന സമയത്ത് പൂവ്വെടിയും നടക്കും.

തുടർന്ന് കണ്ണംകുളത്ത് കുളിച്ചാറാടിക്കൽ ചടങ്ങിനു ശേഷം ആറാട്ട് എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തുന്നത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനം ആകും.











Discussion about this post