കോഴിക്കോട്: മാരക രാസലഹരി എം ഡി എം എ യുടെ വൻശേഖരവുമായി കണ്ണൂർ സ്വദേശി പോലീസിൻ്റെ പിടിയിലായി. കണ്ണൂർ സ്വദേശി മാതമംഗലം തായ്ട്ടേരി കളരികണ്ടി ഹൗസിൽ കെ കെ മുഹമദ് ഷഫീഖ് (37) ആണ് പിടിയിലായത്. പുതിയ ബസ് സ്റ്റാൻ്റ് രാജാജി ജംഗ്ഷൻ ഭാഗത്ത് വച്ച് വിൽപനക്കായി കൊണ്ടു വന്ന എം ഡി എം.എ യുമായാണ് ഇയാളെ നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ എൻ ലീല യുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 254.85 ഗ്രാം എം ഡി എം എ യുമായി മുഹമദ് ഷഫീഖ് പിടിയിലാവുന്നത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസ്സിൽ കോഴിക്കോട്ടേക്ക് വന്നതായിരുന്നു.
ബംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഷഫീഖ്. വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറാണ്. ജോലിയുടെ മറവിൽ ബംഗളൂരുവിൽ ജോലിക്കും, വിദ്യാഭ്യാസത്തിനുമായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് ലഹരി കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.
കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് ലഹരി മരുന്നുമായി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ വളരെ തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു

മുഹമദ് ഷഫീഖ് ആർക്കു വേണ്ടിയാണ് ലഹരിമരുന്നുമായി കോഴിക്കോട്ടേക്ക് വന്നതെന്നും, ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നടക്കാവ് എസ് ഐ എൻ ലീല പറഞ്ഞു.
ഡൻസാഫ് എസ് ഐ മനോജ് ഇടയേടത്ത്, കെ അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, എം കെ ലതീഷ്, പി കെ സരുൺകുമാർ, എം ഷിനോജ്, എൻ കെ ശ്രീശാന്ത്, പി അഭിജിത്ത്, കെ എം മഷ്ഹൂർ, പി കെ ദിനീഷ്, ഇ അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ് ഐ സാബുനാഥ്, എ എസ് ഐ സന്തോഷ്, എസ് സി പി ഒമാരായ ശ്രീരാഗ്, രാകേഷ്, ഷിഹാബുദ്ധീൻ, ഹരീഷ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Discussion about this post