കണ്ണൂര്‍: നാലംഗ മാവോയിസ്റ്റ് സംഘത്തിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി വനപാലകർ. കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയിലാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ മേലെ പാല്‍ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയില്‍ പെട്ടത്. ആയുധ ധാരികളായ 2 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.
വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസ് യു എ പി എ ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ സംഘത്തിലുണ്ടായിരുന്നെന്ന് സൂചന. നേരത്തെ ഫെബ്രുവരി 21 ന് നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 21 ന് വൈകുന്നേരത്തോടെയാണ് പാമ്പന്‍കോട് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവിടെ താമസിക്കുന്ന എം സണ്ണി, എംസി അശോകന്‍ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്.
മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായാണ് സണ്ണിയും അശോകനും വിവരം നല്‍കിയത്. ഇവരില്‍ നാല് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമായിരുന്നു. സംഘത്തിന്റെ പക്കല്‍ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. മാവോയിസ്റ്റ് ലഘുലേഖകള്‍ വീട്ടുകാര്‍ക്ക് നല്‍കിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്ന് കേരള പൊലീസ് സംഘവും തണ്ടര്‍ബോള്‍ട്ടും ഈ മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു.
Discussion about this post