നന്തി: പോഷകാഹാരത്തിന് വിദ്യാർഥികൾക്ക് സ്കൂളുകളിൽ മുട്ടയും പാലും കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ പണിയാൻ പോകുന്നതെന്നത് വിരോധാഭാസമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടുത്ത മാസം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയുമോയെന്നത് സംസ്ഥാന ധനകാര്യ മന്ത്രിക്ക് സംശയമാണ്.
അഞ്ചുനയാപൈസയില്ല സർക്കാരിന്റെ കൈയിൽ. എന്നിട്ടാണ് രണ്ടര ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കാനായി നടക്കുന്നത്. ഒരു ലക്ഷം കോടിയുടെ മുംബൈ -അഹമ്മദാബാദ് പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന സി പി ഐ എം ആണ് രണ്ടു ലക്ഷം കോടിയിലേറെ ചിലവ് പ്രതീക്ഷിക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാൻ തിരക്ക് കൂട്ടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ‘വിവരദോഷികളായ പ്രതിപക്ഷം എന്തൊക്കെ പറയുന്നു. ഈ പദ്ധതി പൂർത്തീകരിക്കപ്പെടുമ്പോൾ ആകാശം നിറയെ വിമാനങ്ങളാവും എന്നുപറഞ്ഞ ഒരു മഹാപണ്ഡിതനായ ഇ പി ജയരാജൻ എന്ന നിയമസഭാംഗം നമുക്കുണ്ട്. കേരള രാഷ്ട്രീയത്തിലെ എല്ലാ കാര്യങ്ങളും ആധികാരികമായി പഠിച്ചിട്ടുള്ള ഇത്തരം മഹാപണ്ഡിതന്മാരോട് മറുപടിപറയാൻ എന്നെപ്പോലുള്ള പാവങ്ങൾക്ക് പറ്റില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ റെയിൽ വേണ്ട കേരളം മതി കെ റെയിൽ വിരുദ്ധ ജനകീയ സദസ്സ് നന്തി ടൗണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മഠത്തിൽ അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു
.പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, എൻ സുബ്രഹ്മണ്യൻ, കെ ബാലനാരായണൻ, ടി ടി ഇസ്മയിൽ, മഠത്തിൽ നാണു മാസ്റ്റർ, പി എം നിയാസ്, സത്യൻ കടിയങ്ങാട്, വടക്കയിൽ ഷഫീഖ്, പി കെ അബൂബക്കർ പ്രസംഗിച്ചു.
Discussion about this post