തിരുവനന്തപുരം: പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കെ റെയിൽ വിരുദ്ധ സമരം ശക്തി പ്രാപിക്കുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കാനുള്ള നീക്കവുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. നാളെ ഉച്ചയ്ക്ക് മുൻപായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി കഴിഞ്ഞു.
ഇതിനിടെ കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തുവന്നു. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂർ ആരോപിച്ചത്. ഇതിന്റെ ഗുണം ആർക്കാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ താൻ പുറത്തുകൊണ്ടുവരുമെന്നും തിരുവഞ്ചൂർ പറഞ്ഞു. അലൈൻമെന്റിലെ മാറ്റത്തെക്കുറിച്ച് കെ റെയിൽ എം ഡി അജിത്ത് കുമാർ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കാര്യങ്ങളെപറ്റി അറിയാവുന്ന ഒരു നേതാവ് ഇത്രയും വില കുറഞ്ഞ അഭിപ്രായം പറയാൻ പാടില്ലായിരുന്നുവെന്ന് ആരോപണങ്ങൾക്ക് മറുപടിയായി സജി ചെറിയാൻ പറഞ്ഞു. സാറ്റലൈറ്റ് മുഖേനയാണ് അലൈൻമെന്റ് നിശ്ചയിക്കുന്നത്. ഇതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അലൈൻമെന്റ് ഫൈനലൈസ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച സാമൂഹിക ആഘാത പഠനമാണ് നടക്കാൻ പോകുന്നത്. ഇതിനായുള്ള കല്ലിടലുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും സജി ചെറിയാൻ പ്രതികരിച്ചു.
Discussion about this post