തിരുവനന്തപുരം: കഴിഞ്ഞുപോയത് 46 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കുറവു മഴ ലഭിച്ച ജൂൺ മാസം. 1976 ലായിരുന്നു ഇതിനു മുൻപ് സമാന സാഹചര്യം.
സംസ്ഥാനത്ത് ജൂൺ മാസത്തിൽ ലഭിക്കുന്ന ശരാശരി മഴ 648. 3 മില്ലിമീറ്ററാണ്. ഇത്തവണ ലഭിച്ചതാകട്ടെ, 308.6 മില്ലീ മീറ്റർ മാത്രം. 52 ശതമാനം കുറവ്. 1976 ജൂണിൽ 196.4 മില്ലിമീറ്റർ മഴ ലഭിച്ചശേഷം ഇങ്ങനെയൊരു “മഴ വരൾച്ച’ ഇതാദ്യം. ജൂൺ മാസത്തിൽ പ്രതിദിനം ശരാശരി 22 മില്ലീ മീറ്റർ മഴ ലഭിക്കാറുണ്ട് കേരളത്തിൽ. ഇത്തവണ ലഭിച്ചത് 10 മില്ലീ മീറ്റർ മാത്രം.
അടിക്കടി ന്യൂനമർദങ്ങളുണ്ടാകാറുണ്ട് ജൂണിൽ. ഇത്തവണ അറബിക്കടലിൽ ആകെയുണ്ടായത് ഒരേയൊരു ന്യൂനമർദം. അതു മഹാരാഷ്ട്ര തീരത്തായിരുന്നതിനാൽ കേരളത്തിലെ മഴയെ ചെറിയതോതിൽ പ്രതികൂലമായും ബാധിച്ചു.
മലയോര ജില്ലകളായ ഇടുക്കി ( 68%) പാലക്കാട് (66%), വയനാട് ( 60%) എന്നീ ജില്ലകളിൽ ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർഗോഡ് ജില്ലയിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 51 ശതമാനത്തോളം കുറവാണ് പെയ്തത്. രാജ്യത്തെ മൊത്തം കണക്കെടുത്താലും ജൂണിലെ മഴയിൽ ഇത്തവണ എട്ട് ശതമാനമാണ് കുറവ്. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ പതിവിലും മഴക്കുറവ് രേഖപ്പെടുത്തി.
അതേസമയം, അയൽ സംസ്ഥാനമായ തമിഴ്നാട് ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ കൂടുതൽ മഴ ലഭിച്ചു. കേരളത്തിൽ 52 ശതമാനം മഴ കുറവ് രേഖപ്പെടുത്തിയപ്പോൾ തമിഴ്നാട്ടിൽ 56 ശതമാനം കൂടുതലായിരുന്നു മഴയെന്നതും ശ്രദ്ധേയമാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജൂലൈ മാസത്തെ പ്രവചനപ്രകാരം കേരളത്തിൽ പൊതുവെ സാധാരണ പെയ്യേണ്ട മഴയെക്കാൾ കുറവ് ലഭിക്കാനാണ് സാധ്യത. തെക്കൻ ജില്ലകളിലും കാസർഗോഡ്, കണ്ണൂർ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കാര്യമായ കുറവായിരിക്കും. അതേസമയം, കോഴിക്കോട്, മലപ്പുറം സമീപ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
Discussion about this post