ഹൈദരാബാദ്: സ്കൂൾ വിദ്യാർഥികൾ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി കൂടി അറസ്റ്റിൽ. കേസിൽ ഇതുവരെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ വെള്ളിയാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സദുദീൻ മാലിക് എന്ന വിദ്യാർഥിയാണ് പിടിയിലായത്.
കേസിലെ എല്ലാ പ്രതികളായും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. വഖഫ് ബോർഡ് ഉദ്യോഗസ്ഥന്റെ മകനും മന്ത്രിയുടെ ചെറുമകനും ഇതിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.
കാറിൽവച്ചാണ് പ്രതികൾ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. നിശാ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റിയത്. ഒറ്റയ്ക്ക് നിന്ന പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് വിദ്യാർഥികൾ കാറിൽ കയറ്റുകയായിരുന്നു. പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികളായിരുന്നു പ്രതികൾ.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെൺകുട്ടി സുഹൃത്തിനൊപ്പമാണ് പബ്ബിലെത്തിയത്. എന്നാൽ ഇയാൾ പരിപാടിക്കിടെ സുഹൃത്തുക്കൾക്കൊപ്പം മടങ്ങി. ഒറ്റക്കായ പെൺകുട്ടിയെ സമീപിച്ച പ്രതികൾ വീട്ടിൽ വിടാമെന്ന് അറിയിച്ചു.
ഇവർക്കൊപ്പം കാറിൽ കയറിയ പെൺകുട്ടിയെ ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്തുവച്ച് പീഡിപ്പക്കുകയായിരുന്നു. ഇവിടെയെത്തിയപ്പോൾ കാർ നിർത്തി ഊഴംവച്ച് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചു. ഒരാൾ കാറിനകത്ത് കയറുമ്പോൾ മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു.
വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം തിരക്കി. പബ്ബിലെ പാർട്ടിക്ക് ശേഷം ചില ആൺകുട്ടികൾ തന്നെ ആക്രമിച്ചതായി പെൺകുട്ടി പറഞ്ഞു. പിതാവ് പോലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
Discussion about this post