കുടുംബശ്രീ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ പ്രതി പിടിയിൽ. ഹോട്ടലിന് സമീപത്തായി മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് മമ്മൂട്ടി (58) ആണ് അറസ്റ്റിലായത്. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന സമീപത്തെ കിണറ്റിലാണ് ഇയാൾ സോപ്പുപൊടി കലര്‍ത്തിയത്. അറസ്റ്റിലായ ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് പമ്പു ചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയായിരുന്നു. പരിശോധനയിൽ സോപ്പുപൊടിയുടെ മണം അനുഭവപ്പെട്ടതോടെ കുടുംബശ്രീ അംഗങ്ങള്‍ പരാതി നല്‍കി. കമ്പളക്കാട് പൊലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മമ്മൂട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. സോപ്പുപൊടിയാണ് കിണറ്റില്‍ കലര്‍ത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാളെ വെണ്ണിയോടെത്തിച്ച് തെളിവെടുത്തു.
വെണ്ണിയോട് ടൗണില്‍ വര്‍ഷങ്ങളായി ഹോട്ടല്‍ നടത്തുന്ന ആളാണ് മമ്മൂട്ടി. എന്നാല്‍ ജനകീയ ഹോട്ടല്‍ വന്നതോടെ കച്ചവടം കുറഞ്ഞു. ഇതാണ് കിണറ്റില്‍ സോപ്പുപൊടി കലര്‍ത്താന്‍ ഇടയാക്കിയത്. കീടനാശിനിയോ മറ്റോ വെള്ളത്തില്‍ കലര്‍ത്തിയതായി തെളിഞ്ഞാല്‍ ഇയാളുടെ പേരില്‍ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post