കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് കൈമാറാണ് നിർദേശം.
എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ്വ് സബ്ഇൻസ്പെക്ടർ സി.വി.സജീവിനെതിരേയാണ് അന്വേഷണം. റിപ്പോർട്ടു ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഈ മാസം 10നാണ് പോലീസിനുതന്നെ നാണക്കോടുണ്ടാക്കിയ സംഭവം എആർ ക്യാംപിൽ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടകളാണ് വൃത്തിയാക്കാനായി ചട്ടിയിലിട്ട് ചൂടാക്കിയത്.
ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങുകൾക്കായി വെടിയുണ്ട എടുത്തപ്പോഴാണ് അവ ക്ലാവ് പിടിച്ചതായി കണ്ടത്. സാധാരണ ഈ സാഹചര്യത്തിൽ ഇത്തരം ഉണ്ടകൾ വെയിലത്തുവെച്ച് ചൂടാക്കിയശേഷമാണ് ഉപയോഗിക്കാറ്.എന്നാൽ സംസ്കാര ചടങ്ങുകൾക്ക് പെട്ടെന്ന് പോകേണ്ടതിനാൽ, വെടിയുണ്ടകൾ എആർ ക്യാംപിലെ അടുക്കളയിൽവെച്ച് ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. ഇതോടെയാണ് ഉണ്ടകൾ പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. ഭാഗ്യംകൊണ്ടുമാത്രമാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങളെത്താഞ്ഞത്.
Discussion about this post