കൊച്ചി: കടുത്ത പ്രതിസന്ധിയിലും രൂപയ്ക്ക് കുലുക്കമില്ല. ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വത്തിൽ നീങ്ങുമ്പോഴും കാലിടറാതെ ഇന്ത്യൻ രൂപ പിടിച്ചു നിൽക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടെ ഏഷ്യയിലെ പ്രധാന നാണയങ്ങളിൽ കാര്യമായ പരുക്ക് പറ്റാതെ ഡോളറിനെതിരെ നിലയുറപ്പിക്കാൻ ഇന്ത്യൻ രൂപയ്ക്ക് കഴിഞ്ഞു.
വിദേശ നിക്ഷേപകരുടെ മടങ്ങിപ്പോക്കും ഓഹരി വിപണിയിലെ തകർച്ചയും ക്രൂഡോയിൽ വിലയിലെ വൻ വർധനയും മറികടക്കാൻ കഴിഞ്ഞതാണ് രൂപയ്ക്ക് ഗുണമായത്. അതേസമയം, നടപ്പു സാമ്പത്തിക വർഷം ആദ്യ മൂന്ന് ത്രൈമാസക്കാലയളവിലും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ് നേരിട്ടിരുന്നു. എന്നാൽ ഏഷ്യയിലെ മറ്റ് പല നാണയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഡോളറിനോട് നേരിയ തോതിലെങ്കിലും പിടിച്ചു നിൽക്കാനായത് രൂപയ്ക്ക് മാത്രമാണ്.

കൊവിഡ് വ്യാപനത്തിനു ശേഷം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒന്നര ലക്ഷം കോടി രൂപയിലധികമാണ് ഒഴുകിയെത്തിയത്. ഡോളറിനെതിരെ രൂപയ്ക്ക് ഒരു പരിധിയിലധികം കരുത്ത് പകർന്നതും വിദേശ നിക്ഷേപ ഒഴുക്കിലുണ്ടായ വൻവർധനയാണ്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി വിദേശ ഫണ്ടുകളും വൻകിട നിക്ഷേപ ഗ്രൂപ്പുകളും ഇന്ത്യയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചിട്ടും രൂപയുടെ മൂല്യത്തിൽ കാര്യമായ ഇടിവ് നേരിട്ടില്ല. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതും രൂപയ്ക്ക് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡോയിൽ വില ബാരലിന് 60 ഡോളറിൽ നിന്ന് 75 ഡോളറിലേക്ക് വർധിച്ചിട്ടും രൂപയുടെ മൂല്യം സ്ഥിരതയിലാണ് നീങ്ങുന്നത്.

ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ രൂപ പത്ത് പൈസ നേട്ടവുമായി 74.59ലാണ് വ്യാപാരം നടത്തിയത്. അതേസമയം, അമെരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ വരും മാസങ്ങളിൽ ഡോളറിനെതിരെ രൂപ കൂടുതൽ ദുർബലമാകാൻ ഇടയുണ്ടെന്ന് പ്രമുഖ അനലിസ്റ്റായ ടോണി ചാതേലിൽ പറഞ്ഞു. അമെരിക്കയിൽ പലിശ നിരക്ക് ഉയരുന്നതോടെ വിദേശ നിക്ഷേപകർ വലിയ തോതിൽ ഇന്ത്യയിൽ നിന്നും പണം പിൻവലിക്കാൻ ഇടയുണ്ട്. റിസർവ് ബാങ്കിന്റെ വിപണി ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ സാഹചര്യത്തിൽ രൂപ സ്ഥിരത നേടൂവെന്നും അദ്ദേഹം പറഞ്ഞു.


































Discussion about this post