കണ്ണൂര്‍: തലശേരി പുന്നോലിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ട് പറയുന്നു. ഗുഢാലോചന കേസില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായവര്‍.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
Discussion about this post