മലപ്പുറം: ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ടി എച്ച് മുഹമ്മദ് പോക്‌സോ കേസ് പ്രതി. കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസ് 2020 നവംബര്‍ 28 ന് മുഹമ്മദിനെതിരേ കേസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കാരത്തൊട്ടി തെച്ചിയോടന്‍ ഹൗസില്‍ കുടുംബസമേതം താമസിച്ച് മീന്‍വില്‍പ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
240 ദിവസം റിമാന്‍ഡില്‍ കിടന്ന ശേഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്.ഈ കേസിൽ 25 ദിവസംകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചതിന് കേസന്വേഷിച്ച മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ഐ ജി യുടെ പ്രശംസാപത്രം ലഭിച്ചിരുന്നു.
ഇന്നലെ, മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട്ടാണ് അരും കൊല നടന്നത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയായ ജാസ്മിനെയും രണ്ട് മക്കളേയും ഗുഡ്സ് ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം പെട്രോളൊഴിച്ചു തീവെച്ചു. തുടര്‍ന്ന് മുഹമ്മദും തീകൊളുത്തുതുകയായിരുന്നു.
ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തില്‍ ഭാര്യ ജാസ്മിനും പത്തുവയസ്സുള്ള മകള്‍ ഫാത്തിമ സഫയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തിയത്. അഞ്ചു വയസുകാരി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മീന്‍ വില്‍പനക്കാരനായ മുഹമ്മദും കുടുംബവും വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയിലെ കോളിയടുക്കം അണിഞ്ഞ റോഡിലെ വീട്ടിലായിരുന്നു താമസം. കുടുംബപ്രശ്‌നങ്ങള്‍ കാരണം ഒരു മാസം മുന്‍പ് ജാസ്മിനും മക്കളും കൊണ്ടിപറമ്പിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇന്നലെ ഇവിടെയെത്തിയ മുഹമ്മദ് ഭാര്യാവീടിനു 100 മീറ്റര്‍ അകലെ വണ്ടി നിര്‍ത്തിയശേഷം ഇവരെ വിളിച്ചുവരുത്തി ഓട്ടോയില്‍ കയറ്റി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
Discussion about this post