കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദർശിപ്പിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കാരണങ്ങൾ ചുമത്തിയാണ് കേസെടുത്തത്.കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ് സർവീസ് ഡിപ്പാട്ട്മെന്റും, ക്ലിനിക്കൽ നഴ്സിങ്
എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വാവ സുരേഷ് ക്ലാസെടുത്തത്. ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോൾ മൂർഖൻ പാമ്പിനെ മൈക്കാക്കി ഉപയോഗിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പ് പിടുത്തത്തിൽ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കാത്ത
സുരേഷിനെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദഗ്ധർ വിമർശിക്കുകയും ചെയ്തിരുന്നു. ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നിരുന്നത്. നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂരിൽ വെച്ച് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റിരുന്നു. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ
കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളോജിലേക്കും മാറ്റി. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘത്തിന്റെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Discussion about this post