തിരുവനന്തപുരം: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ അടിയന്തിരമായി പ്രാബല്യത്തിൽ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കി. ഹൈക്കോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതു മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥരുടെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ സ്ഥാപിക്കാൻ അനുമതി നൽകാം.
സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ അനുമതി നൽകാം.
പൊതു ഇടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന രീതിയിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല.
ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി അവ നീക്കം ചെയ്യാൻ തദ്ദേശ ഭരണ സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.
കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങണം.
കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ- സാമുദായിക സ്പർധയ്ക്ക് വഴിവയ്ക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.
കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് തർക്കങ്ങളുണ്ടായാൽ പ്രശ്നം പരിഹരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ജില്ലാ കലക്റ്ററുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തേടണം. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി അവർ സ്വീകരിക്കണം.
Discussion about this post