പയ്യോളി: കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച കന്നുകാലികൾക്ക് നരകയാതന. ഒരു കയറിൽ നാലെണ്ണത്തിനെ വരെ കെട്ടിയിടപ്പെട്ട ഇവയ്ക്ക്, കനത്ത മഴയിൽ ചാണകവും, ചെളിയും കലർന്ന വെള്ളക്കെട്ടിൽ കിടക്കാനോ, നിന്നു തിരിയാനോ ഇവയ്ക്കു കഴിയില്ല.

പയ്യോളി ടൗണിലെ ബാർ ഹോട്ടലിനു സമീപത്തെ പറമ്പിലാണിവ ഉള്ളത്. പൊതു പ്രവർത്തകൻ എ കെ ബൈജു നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

വൃത്തിഹീനമായ ചുറ്റുപാടിൽ 13 ഓളം നാൽക്കാലികളെയാണ് നിലവിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നൂറുകണക്കിന് കന്നുകാലികളെ ഇവിടെത്തിക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി കൊണ്ടുപോവുകയുമാണ് ചെയ്യുന്നതെന്ന് പറയുന്നു.

ഇവയെ താത്കാലികമായെങ്കിലും സംരക്ഷിക്കുന്നതിനാവശ്യമായ യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല. കാര്യമായ ഭക്ഷണവും വെള്ളവുമില്ലാതെ, ചാണകവും മൂത്രവും വീണ് ചെളിവെള്ളക്കെട്ടിൽ കിടന്ന് നാല്കാലികളനുഭവിക്കുന്ന ദുരിതം, ബൈജു നഗരസഭാ അധികൃതരെ അറിയിക്കുകയായിരുന്നു.

കാലികൾക്ക്, ആവശ്യമായ സുരക്ഷാ സൗകര്യമൊരുക്കുകയോ, ഉള്ളയിടത്തേക്ക് മാറ്റുകയോ ചെയ്യണമെന്ന് നഗരസഭ എച്ച്ച്ച് ഐ ടി പി ചന്ദ്രൻ ഉടമയ്ക്ക് കർശന നിർദ്ദേശം നൽകി. എച്ച് ഐ ടി പി പ്രജീഷ് കുമാർ, ജെ എച്ച് ഐമാരായ ടി പി പ്രകാശൻ, ഡി ആർ രജനി, ഡ്രൈവർ റിനീഷ് കോട്ടക്കൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Discussion about this post