തിരുവനന്തപുരം: വിമാനത്തിലെ ആക്രമണം കോണ്‍ഗ്രസ് ആസൂത്രണത്തില്‍ നടന്നതാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ 12,000 രൂപയ്ക്ക് ടിക്കറ്റ് എടുത്ത് നല്‍കി പ്രവര്‍ത്തകരെ ചട്ടംകെട്ടി. എന്നാല്‍ കോണ്‍ഗ്രസ് ലക്ഷ്യം പാളി. താന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ അവർ അക്രമിക്കുമായിരുന്നു. ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംഭവം നോക്കി നില്‍ക്കാന്‍ കഴിയില്ല. വലിയൊരു കളങ്കത്തില്‍ നിന്ന് രക്ഷിച്ചതിന് വിമാന കമ്പനിയും എയര്‍പോര്‍ട്ടും തന്നോട് നന്ദി പറയണം.
പിണറായി വിജയനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ ചരിത്രത്തില്‍ ഭീകരവാദികള്‍ അല്ലാതെ വിമാനത്തിലോ വിമാനത്താവളത്തിലോ ആക്രമണം നടത്തിയിട്ടില്ല. ഇങ്ങനെയാണോ പ്രശ്‌നങ്ങളെ നേരിടുന്നത്.”ഇതാണോ സുധാകരന്‍റെ കുട്ടികള്‍, വിമാനത്തിലാണോ മുദ്രാവാക്യം വിളിക്കേണ്ടത്. അപലപിക്കേണ്ട വിഷയങ്ങള്‍ അപലപിക്കണം.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് വിമാനത്തിലെ പ്രതിഷേധം. പ്രതിപക്ഷം വിമാനത്താവളവും വിമാനങ്ങളും സമര കേന്ദ്രങ്ങളാക്കുന്നു. വിമാനം അതീവ യാത്രാ സുരക്ഷ വേണ്ട ഇടമാണ്.” – ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post