നാദാപുരം: മരണാനന്തര പഠനത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജിനു തങ്ങളുടെ മൃതദേഹം വാഗ്ദാനം ചെയ്തു ഡി വൈ എഫ് ഐ. രണ്ടു വനിതകളടക്കം 11 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മൃതദേഹ ദാനത്തിന് മുന്നോട്ടുവന്നത് മാതൃകാപരമായി. കല്ലാച്ചിയിലെ ഡി വൈ എഫ് ഐ നേതാക്കളും പ്രവര്‍ത്തകരുമാണ് ശ്രദ്ധേയമായ ഈ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. തങ്ങളുടെ മൃതദേഹം കൈമാറുമെന്ന ഇവരുടെ സ്വയം പ്രഖ്യാപിത സമ്മതപത്രം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. പി ആര്‍ ആശാലതക്കു ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി വസീഫ് കൈമാറി.
ഡി വൈ എഫ് ഐ കല്ലാച്ചി മേഖലാ കമ്മിറ്റി പ്രസിഡന്റ് സി എച്ച് രജീഷ്, സെക്രട്ടറി എ കെ ബിജിത്ത്, ട്രഷറര്‍ കെ അശ്വന്ത്, അംഗങ്ങളായ കെ പ്രിജില്‍, എം എൽ ജൂലിയ, അശ്വിനി രാജീവ്, സി ജിതിന്‍, സി കെ നിധിന്‍, സി വിഷ്ണു, കെ ജയലേഷ്, എം വിശാഖ് എന്നിവരാണ് വാഗ്ദാനവുമായി മുന്നോട്ടു വന്നത്. യുവജന സംഘടനയുടെ അവയവദാന ആഹ്വാനവും ശരീരദാനവും ഒപ്പം ഈയിടെ ഒരു അധ്യാപകന്‍ കാണിച്ച മാതൃകയും യുവാക്കളെ ശരീരദാനത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 11 ന് ആരംഭിക്കുന്ന സംഘടനയുടെ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ തീരുമാനം. ഞങ്ങളുടെ പ്രദേശത്തെ അധ്യാപകനായ സത്യനാഥന്റെ മൃതദേഹം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളജിന് കൈമാറിയിരുന്നു. ഇതും പ്രചോദനമായെന്നു നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ബിജിത്ത് പറഞ്ഞു. തങ്ങളുടെ തീരുമാനത്തെ കുടുംബാംഗങ്ങളോ ബന്ധുക്കളോ എതിര്‍ത്തിരുന്നില്ലെന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സിനു പഠിക്കുന്ന ജൂലിയ പറഞ്ഞു. വിവേകമുള്ള ഒരു മനസും ഇതിനെ എതിര്‍ക്കില്ല. കൂടാതെ, ഇതാണ് ഞങ്ങളുടെ സംഘടന ഞങ്ങളെ പഠിപ്പിച്ചത്, ”അവര്‍ പറഞ്ഞു. ഓരോരുത്തരും 50 രൂപയുടെ മുദ്രപത്രത്തില്‍ അവരുടെ പ്രഖ്യാപനം എഴുതി അടുത്ത ബന്ധുവും രണ്ട് സാക്ഷികളും ഒപ്പിട്ടശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഏല്‍പിച്ചത്.
ദാതാവിന്റെ മരണവിവരം മെഡിക്കല്‍ കോളേജില്‍ അറിയിക്കേണ്ടത് കുടുംബാംഗങ്ങളാണെന്ന് അനാട്ടമി വിഭാഗം മേധാവി ഡോ. ആശാലത പറഞ്ഞു. ‘മരണം കഴിഞ്ഞ് ആറോ എട്ടോ മണിക്കൂറിനുള്ളില്‍ മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതാണ് നല്ലത്. മുമ്പ്, ശരീരത്തെ ഊഷ്മാവില്‍ ദീര്‍ഘനേരം നിലനിര്‍ത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത്, ശരീരങ്ങള്‍ ഫ്രീസറുകളില്‍ സൂക്ഷിക്കുന്നു. അത് ഞങ്ങള്‍ക്ക് ഉപയോഗപ്രദമാണ്, ”അവര്‍ ചൂണ്ടിക്കാട്ടി. 18 വയസ് തികഞ്ഞവര്‍ക്ക് പ്രായപരിധിയില്ലാതെ ശരീരം ദാനം ചെയ്യാമെന്നാണ് ചട്ടം. എച്ച്‌ഐവി, കോവിഡ് അല്ലെങ്കില്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കില്ല.






































Discussion about this post