തിരുവനന്തപുരം: ഒന്നാം തീയതിയും മദ്യശാലകൾക്കു പ്രവർത്തനാനുമതി നൽകി സംസ്ഥാനത്തെ മദ്യനയത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചന. ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കും.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു കള്ളുഷാപ്പുകൾക്കുള്ള ദൂരപരിധി കുറയ്ക്കണമെന്ന ശുപാർശയും സർക്കാർ പരിഗണിക്കുന്നു. പുതിയ മദ്യനയം മാർച്ച് 25നു പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഒന്നാം തീയതിയിൽ മദ്യശാലകൾക്ക് ഏർപ്പെടുത്തിയിരുന്ന അവധി എടുത്തു മാറ്റണമെന്നു ബെവ്കോയും ബാറുടമകളും നേരത്തെ മന്ത്രിതല സമിതിയിൽ ആവശ്യപ്പെട്ടിരുന്നു.
ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കണമെന്ന ആവശ്യം ടൂറിസം വകുപ്പാണ് മുന്നോട്ടു വച്ചിരിക്കുന്നത്. കള്ളുഷാപ്പുകൾക്കും ബാറുകൾക്കും മേഖലയിൽ അനുമതി ലഭിക്കാനും സാധ്യതയുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്നവർക്കു മാത്രമാകും ലൈസൻസ് പുതുക്കി നൽകുക.
ബിവറേജ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ കശുമാങ്ങ, വാഴപ്പഴം, ജാതിക്ക, പൈനാപ്പിൾ എന്നിവയിൽനിന്നു വൈൻ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നു. ഇക്കാര്യങ്ങളിൽ എക്സൈസ് വകുപ്പ് തയാറാക്കുന്ന നിർദേശങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എൽഡിഎഫും ചർച്ച ചെയ്തതിനു ശേഷമാകും അന്തിമ രൂപം നല്‍കുകയെന്നാണ് അറിയുന്നത്.
Discussion about this post