കൊച്ചി: യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൻറെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്, ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്നും കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ദിലീപ് ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്തി കോടതി രേഖപ്പെടുത്തി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി ദിലീപിന് നല്‍കി. ഫോണുകള്‍ ഹൈക്കാടതി രജിസ്ട്രാർ ജനറലിന് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. ഇന്നുതന്നെ ഫോണ്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.
ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം. താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് ആരോപിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
വധ ഗൂഡാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല, ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെണ് എന്നീ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോണ്‍ കൈമാറാന്‍ തയ്യാറാകാത്ത ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് ഫോണ്‍ കൈമാറണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം. ദിലീപിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപ് എന്തുകൊണ്ട് ഫോണ്‍ കൈമാറുന്നില്ല ? ഒരു കാര്യം അന്വേഷിക്കരുതെന്ന് പറയാന്‍ പ്രതിഭാഗത്തിന് അവകാശമില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ദിലീപ് എന്തിന് സ്വയം പരിശോധന നടത്തണമെന്നും ദിലീപിന് കോടതിയെ വിശ്വാസമില്ലേയെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ആരാഞ്ഞു.
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നേരത്തെ ദിലീപിനോട് നിര്‍ദ്ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇത്. ഈ സാഹചര്യത്തില്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണം സംഘം ആവശ്യപ്പെട്ടിട്ടും ദിലീപ് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി തന്നെ നിര്‍ദ്ദേശിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനുശേഷമാണ് അഞ്ച് പ്രതികളും ഫോണ്‍ മാറ്റിയിരിക്കുന്നത്. ഐ.എം.ഇ.ഐ നമ്പര്‍വെച്ചുള്ള പരിശോധനയിലാണ് ഫോണുകള്‍ മാറ്റിയ വിവരം വ്യക്തമായത്. മാറ്റിയ ഫോണുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയുള്ളൂ എന്നതാണ് പ്രോസിക്യൂഷന്റെ നിലപാട്.
അതേസമയം ഫോണിനുള്ളില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ട്. അത് വിശ്വാസ്യതയോടെ കൈമാറണമെങ്കില്‍ ശാസത്രീയ പരിശോധനക്ക് അയക്കേണ്ടതുണ്ട്. അതിനാലാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഫോണുകള്‍ അതിനുശേഷം കോടതിയില്‍ ഹാജരാക്കാമെന്നാണ് ദിലീപിന്റെ നിലപാട്.
Discussion about this post