ചെന്നൈ: തമിഴ് നടൻ ധനുഷിനോട് 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാണക്കമ്പനി താരത്തിന് വക്കീൽ നോട്ടീസ് അയച്ചു. 2016-ൽ കരാറായ ‘നാൻ രുദ്രൻ’ എന്നചിത്രം വൈകുന്നു എന്ന് കാണിച്ചാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെനാൻണ്ടൽ സ്റ്റുഡിയോ ധനുഷിനെതിരെ രംഗത്തെത്തിയത്.
‘നാൻ രുദ്രൻ’ എന്ന പേരിൽ നിർമാണക്കമ്പനി ഒരു സിനിമ ചെയ്യാൻ 2016-ൽ ധനുഷുമായി കരാറിലെത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചില്ല. കരാർ പ്രകാരം ധനുഷ് തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. പിന്നീട് സംവിധായകനെ മാറ്റാൻ നിർമാണക്കമ്പനി തീരുമാനിച്ചു.
തിരക്കഥ കൈമാറാൻ ധനുഷ് തയ്യാറായില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.കരാറിലെത്തിയ ചിത്രത്തിന് ഡേറ്റ് നൽകാതെ മറ്റ് സിനിമകളിൽ ധനുഷ് അഭിനയിച്ചു. സിനിമ നീണ്ടുപോവുന്നത് നിർമാണക്കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നും നിർമാതാക്കൾ ധനുഷിനെ അറിയിച്ചു.
അതേസമയം, ആരോപണത്തോട് പ്രതികരിക്കാൻ ധനുഷ് തയ്യാറായിട്ടില്ല. നായകവേഷത്തിലെത്തുന്ന ഡി55 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ധനുഷ് ഇപ്പോൾ. ‘അമരൻ’ സംവിധാനംചെയ്ത രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിലെത്തും. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.




































Discussion about this post