കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ പ്രൗഢോജ്വല തുടക്കം. സംസ്ഥാന സെക്രട്ടറിയേറ്റിലെ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിക്കും. നയരേഖ അവതരിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 400 പ്രതിനിധികളാണ് വിവിധ ജില്ലകളിൽനിന്ന് സമ്മേളനത്തിന് എത്തുന്നത്. ബുധനാഴ്ച പൊതുചർച്ചയും വ്യാഴാഴ്ച വികസന രേഖയെക്കുറിച്ചുള്ള ചർച്ചയും നടക്കും. വെള്ളിയാഴ്ച സമ്മേളനം സമാപിക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
75 വയസെന്ന പ്രായപരിധി നിബന്ധന കർക്കശമാക്കി കൊണ്ട് സംസ്ഥാന സമിതിയിൽ തലമുറ മാറ്റത്തിന് കളമൊരുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ സമ്മേളനത്തിനുണ്ട്. 75 വയസെന്ന പ്രായപരിധി കർശനമാക്കുമ്പോൾ വൈക്കം വിശ്വൻ ,ആനത്തലവട്ടം ആനന്ദൻ, എംഎം മണി, ജി സുധാകരൻ അടക്കമുള്ള പ്രമുഖർ ഇത്തവണ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെടും.
അതേസമയം, മുഖ്യമന്ത്രിക്കും ജി സുധാകരനും ഇളവ് അനുവദിച്ചേക്കുമെന്നാണ് വിവരം. എന്നാൽ സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജി സുധാകരൻ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.
Discussion about this post