കോഴിക്കോട്: ബാലുശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ 5 പേര്‍ പൊലീസ് പിടിയിലായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ 5 പേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഇന്നലെ പുലര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം. എസ് ഡി പി ഐ യുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് – എസ് ഡി പി ഐ സംഘമാണ് ആക്രമിച്ചതെന്ന് സി പി എം ആരോപിച്ചു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ് ഐ ആറിൽ പറയുന്നത്.
ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്. മർദ്ദിച്ച ശേഷം പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചുവെന്നും പരാതിയിൽ പറയുന്നു.
മുസ്ലീം ലീഗ്-എസ് ഡി പി ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സി പി എം ആരോപിക്കുന്നു. ഒരു മണിയോടെ ജിഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേരി പൊലീസിനെ ഏല്‍പ്പിച്ചത്.
Discussion about this post