കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായ വിതരണം ജില്ലയിൽ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ജില്ലഭരണകൂടം നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാത്തവരിൽ നിന്നും അപേക്ഷ സ്വീകരിക്കാനായി ഫെബ്രുവരി എട്ട് ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും പൊതു അദാലത്ത് നടത്തും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഓരോ വില്ലേജ് പരിധിയിലുള്ള കോവിഡ് ധനസഹായത്തിനുള്ള അപേക്ഷകൾ അതാത് വില്ലജ് ഓഫീസുകളിലാണ് സ്വീകരിക്കുക.
ജില്ലയിൽ കോവിഡ് മൂലം മരിച്ച എല്ലാവരുടെയും ബന്ധുക്കൾ അപേക്ഷ സമർപ്പിച്ചു എന്ന് ഉറപ്പുവരുത്താൻ വില്ലേജ് ഓഫീസർമാർക്ക് കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി നിർദ്ദേശം നൽകി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പൊതു അദാലത്ത് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും നടത്താൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി. എല്ലാ കേസ്സിലും അന്നേ ദിവസം അപേക്ഷ ലഭിച്ചു എന്ന് തഹസിൽദാർമാർ ഉറപ്പുവരുത്തും.
ഓൺലൈനായി അപേക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് അപേക്ഷകൾ നൽകാം. എല്ലാ കോവിഡ് മരണ കേസിലും അപേക്ഷ ലഭിച്ചു എന്ന് വി ഇ ഒ മാർ ഉറപ്പുവരുത്തും. കോർപറേഷൻ പരിധിയിലെ അദാലത്ത് വേദി, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷകൾ സ്വീകരിക്കാനായി അക്ഷയ സെന്ററുകളുടെ സേവനം ഡി പി എം, ഐ ടി മിഷൻ എന്നിവ ലഭ്യമാക്കും.
പഞ്ചായത്തുകൾ, കോർപറേഷൻ, നഗരസഭ എന്നിവിടങ്ങളിലെ കോവിഡ് കാരണം മരിച്ചവരുടെ വിശദാംശങ്ങൾ പഞ്ചായത്ത് അംഗങ്ങൾ, കൗൺസിലർമാർ, ആശാവർക്കർമാർ എന്നിവർ വഴി അദാലത്ത് ദിവസം എല്ലാ വില്ലേജ് ഓഫീസുകളിലും എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post